തിരുവനന്തപുരം: എംഎസ്‌സി എൽസ 3 ചരക്കുകപ്പൽ കൊച്ചിയിലെ പുറംകടലിൽ മുങ്ങിയ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആഘാതം പരിഗണിച്ചാണ് തീരുമാനം.
കപ്പൽ അപകടത്തെ തുടർന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികൾ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് അതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ഇന്നലെ അറിയിച്ചിരുന്നു.
പ്ലാസ്റ്റിക് തരികളെ (നർഡിൽ) തീരത്തു നിന്നും ഒഴിവാക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ഡ്രോൺ സർവേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവർത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികൾ നീക്കം ചെയ്യാനാണ് നിലവിലെ ശ്രമം.
പൊലീസ്, അഗ്നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥരെ ഇതിന്റെ ഏകോപനത്തിനായി നിയോഗിച്ചിട്ടുണ്ട്.
സന്നദ്ധസേനയുടെ സുരക്ഷയ്ക്കും മാർഗ നിർദ്ദേശങ്ങൾ നൽകി. അപകടകരമായ രീതിയിൽ ഒരു നടപടിയും സന്നദ്ധ പ്രവർത്തകർ സ്വീകരിക്കുന്നില്ല എന്ന് സൂപ്പർവൈസർമാർ ഉറപ്പുവരുത്തണം.
പൊതുജനങ്ങളുടെ സുരക്ഷ പരിസ്ഥിതി സംരക്ഷണം, മത്സ്യബന്ധനമേഖലുടെ സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്.
ചരക്കുകപ്പൽ മുങ്ങി കടലിൽവീണ കണ്ടെയ്‌നറുകളിൽ നാലെണ്ണംകൂടി ഇന്നലെ തലസ്ഥാനജില്ലയിലെ തീരത്തെത്തി. ഇതോടെ കേരള തീരത്തടിഞ്ഞ കണ്ടെയ്‌നറുകളുടെ എണ്ണം 54 ആയി.
തുമ്പ, വിഴിഞ്ഞം, പൂവാർ, കരിങ്കുളം തീരങ്ങളിൽനിന്ന് ഓരോന്ന് വീതം കണ്ടെയ്‌നറുകളാണ് ഇന്നലെ പകൽ ലഭിച്ചത്. ഇവ വിഴിഞ്ഞം തുറമുഖത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. പ്ലാസ്‌റ്റിക് വസ്‌തുക്കൾ ഉണ്ടാക്കാനുള്ള നർഡിലാണ് ഇവയിൽനിന്ന് ലഭിച്ചത്.
നർഡിലുകളെന്ന് തെറ്റിദ്ധരിച്ച്, വെളുത്ത നിറത്തിലുള്ള മറ്റ് പൊടികൾ കണ്ടാൽ തൊടരരുതെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. സംശയമുള്ള വസ്‌തുക്കൾ കണ്ടാൽ ചിത്രം എടുത്ത് സ്ഥലത്തെ പൊലീസിനാ ഫയർഫോഴ്‌സിനോ മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർക്കോ അയക്കണമെന്നും പറയുന്നു.
യന്ത്രത്തകരാർമൂലമാണ് കപ്പൽ മുങ്ങിയതെന്നാണ് പ്രാഥമിക വിവരമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചിരുന്നു. യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും ചീഫ് സർവേയറും അഡീഷണൽ ഡയറക്ടർ ജനറലുമായ അജിത്‌കുമാർ സുകുമാരനും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബല്ലാസ്റ്റ് ടാങ്കിനുണ്ടായ സാങ്കേതികത്തകരാർമൂലമാണ് കപ്പൽ മുങ്ങിയതെന്നാണ് വിവരം. ആടിയുലഞ്ഞ് (റോളിങ്) ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ കപ്പലുകളുടെ അടിത്തട്ടിൽ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ് ടാങ്ക്.
ഈ സംവിധാനത്തിലെ വാൽവുകൾ ശരിയായ രീതിയിൽ പ്രവർത്തിച്ചില്ല. ഇതുമൂലം കപ്പലിന്റെ വൈദ്യുതിസംവിധാനം തകരാറിലായി ചരിഞ്ഞു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സവുമായി.