തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിതീവ്രമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഒഡീഷ തീരത്തോടു ചേർന്ന് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെട്ട സാഹചര്യത്തിൽ പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയേറിയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് രണ്ടു ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ ഇന്നു സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്റർ തുടങ്ങിയവയ്ക്കും അവധി ബാധകമാണ്. വയനാട്ടിലും ഇടുക്കിയിലും പ്രഫഷനൽ കോളജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽസർവകലാശാലാ പരീക്ഷകൾക്കും പിഎസ്‌സി പരീക്ഷകൾക്കും അവധി ബാധകമല്ല.
അതേസമയം, ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. 2 ഡാമുകളിലും 24 മണിക്കൂറിനിടെ 3 അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്.
മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നതോടെ അച്ചൻകോവിൽ, മണിമല നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതോടെ പേപ്പാറ ഡാമിലെ ജല നിരപ്പിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഒരു മീറ്ററോളം ജല നിരപ്പ് ഉയർന്നിരുന്നു.
101.75 സെന്റി മീറ്റർ ആണ് ഇന്നലെ വൈകിട്ടത്തെ ജല നിരപ്പ്. എന്നാൽ ഡാമിലെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ജലനിരപ്പുയർന്നതിനെ തുടർന്ന് അരുവിക്കര ഡാമിലെ 6 ഷട്ടറുകളിൽ 5 എണ്ണം 40 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്