സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ്
തിരുവനന്തപുരം: ഐടി സ്ഥാപനങ്ങൾ ഉൾപ്പെടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ നിർബന്ധമാക്കാൻ പൊലീസ് നിർദേശം.
പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരും നിലവിലുള്ള ജീവനക്കാരും ലഹരി ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കുന്ന പ്രതിജ്ഞ എഴുതിയൊപ്പിട്ട് നൽകണം.
ജോലി സമയത്ത് നിശ്ചിത ഇടവേളകളിൽ സ്ഥാപനം നടത്തുന്ന പരിശോധനകൾക്ക് വിധേയമാകാമെന്ന സമ്മതപത്രവും ജീവനക്കാർ സമർപ്പിക്കേണ്ടിവരും.
ജോലിക്കിടെ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിരിച്ചുവിടൽ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ഈ സംവിധാനം ജനുവരി ഒന്നുമുതൽ നടപ്പാക്കും.
അടുത്ത ഘട്ടത്തിൽ ഈ നടപടികൾ സർക്കാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
യുവജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന മയക്കുമരുന്ന് ദുരുപയോഗം തടയൽ (Prevention of Drug Abuse – PODA) എന്ന പരസ്പര സഹകരണ പദ്ധതിയുടെ ഭാഗമായാണ് നടപടി എന്ന് ദക്ഷിണമേഖല ഐജി ശ്യാംസുന്ദർ അറിയിച്ചു.
ചേംബർ ഓഫ് കൊമേഴ്സ്, ജി-ടെക്, ഫിക്കി, സിഐഐ, യംഗ് ഇന്ത്യൻസ് തുടങ്ങിയ സ്വകാര്യ മേഖലയിലെ വിവിധ സംഘടനകളുമായി ഇതിനായി പൊലീസ് ധാരണയിലെത്തി.
പൊലീസ് നടത്തിയ സർവേയിൽ, 25 മുതൽ 35 വയസ്സ് വരെ പ്രായമുള്ള സാമ്പത്തികമായി സ്ഥിരതയുള്ള യുവാക്കളിലാണ് ലഹരി ഉപയോഗം കൂടുതലെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇവരിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലെ ജീവനക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
English Summary
Kerala Police has directed private sector companies, including IT firms, to mandate anti-drug pledges from all employees. Workers must also consent to periodic checks, with strict action including dismissal if drug use is detected at work. The move, effective from January 1, is part of the PODA initiative to curb rising drug abuse among youth aged 25–35, especially in the private sector.
kerala-police-mandate-anti-drug-pledge-private-sector-employees
Kerala Police, Anti Drug Campaign, Private Sector Jobs, IT Employees, Drug Abuse Prevention, PODA, Workplace Rules, Youth Drug Use









