തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന പാകിസ്ഥാന്റെ കൊടുംഭീകരൻ, ഭീകര സംഘടനയായ ദി റസിസ്റ്റൻറ് ഫ്രണ്ടിൻറെ (ടിആർഎഫ്) തലവൻ ഷെയ്ക് സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ചത് കൊച്ചിയിൽ.
25 വർഷം മുൻപ് കേരളത്തിൽ എത്തിയ സജ്ജാദ് ഗുൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച സ്ഥാപനം ഏതെന്നു അന്വേഷിക്കുകയാണ് പോലീസ്. എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം.
കശ്മീർ സ്വദേശിയായ സജ്ജാദ് ആദ്യം ബെംഗളൂരുവിൽ എംബിഎ പൂർത്തിയാക്കിയിരുന്നു. പിന്നീട് കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്.
പ്രാഥമിക വിവരമനുസരിച്ച്, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന വിവരം. എന്നാൽ, ഈ സ്ഥാപനം കണ്ടെത്താൻ സാധിച്ചിട്ടില്ല. സജ്ജാദിനു കേരളത്തിൽ സഹായം നൽകിയത് ആരൊക്കെയാണെന്നും പഠന കേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് എന്നിവയാണു പ്രധാനമായും കേരള പോലീസ് അന്വേഷിക്കുന്നത്.
കേരളത്തിലെ പഠനശേഷം പിന്നീട് കശ്മീരിൽ തിരിച്ചെത്തിയ ഇയാൾ അവിടെ ലാബ് തുടങ്ങി. ഈ ലാബ് ഭീകര സംഘടനകൾക്ക് സഹായം ചെയ്തിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇയാളുടെ പേരിൽ വേറെയും നിരവധി കേസുകൾ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2002ൽ 5 കിലോ ആർഡിഎക്സുമായി ഡൽഹി പൊലീസിന്റെ പിടിയിലായിരുന്നു. പിന്നീട് 2003ൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു.
2017ൽ ജയിൽ മോചിതനായ ശേഷം പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലേക്കു പോകുകയായിരുന്നു. അവിടെ നിന്നും സൈനിക പരിശീലനം അടക്കം നേടിയതായാണ് റിപ്പോർട്ടുകൾ. 2022 ഏപ്രിലിൽ ആണ് എൻഐഎ ഇയാളെ ഭീകരനായി പ്രഖ്യാപിക്കുകയായിരുന്നു.
എൻഐഎയുടെ അന്വേഷണത്തിൽ പഹൽഗാമിലെ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാളുടെ പങ്ക് നിർണായകമെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
പഹൽഗാമിലേത് കൂടാതെ നിരവധി ഭീകരാക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. നിലവിൽ 50 വയസുള്ള സജ്ജാദ് ഗുല്ലിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.