നാഗ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കേരളത്തിന് ഏഴു വിക്കറ്റുകൾ നഷ്ടമായി. മൂന്നാം ദിനം 110 ഓവർ പിന്നിടുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 331 റൺസെന്ന നിലയിലാണ് ടീം. 98 റൺസിൽ നിൽക്കേ ക്യാപ്റ്റൻ സച്ചിൻ ബേബി പുറത്തായി.
20* റൺസുമായി ജലജ് സക്‌സേനയും ഏദൻ ആപ്പിക്ൾ ടോമും ആണ് ക്രീസിൽ. അർധ സെഞ്ചുറി നേടിയ ആദിത്യ സർവാതെ, ഫോമിലുള്ള സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിവസം കേരളത്തിന് നഷ്ടമായത്.
ഒരറ്റത്ത് ക്ഷമയോടെ നിലയുറപ്പിച്ച സച്ചിൻ ബേബി മൂന്നാംദിനം അവസാന സെഷനിൽ പാർഥ് രേഖാദെയുടെ പന്തിൽ കരുൺ നായർക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. 235 പന്തുകൾ നേരിട്ട ക്യാപ്റ്റൻ 98 റൺസാണ് നേടിയത്. പത്ത് ഫോറുകൾ ഉൾപ്പെടുന്നതാണ് ഇന്നിങ്സ്.
മൂന്നുവിക്കറ്റ് നഷ്ടത്തിൽ 131 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോർ 170-ൽ എത്തിയപ്പോഴാണ് സർവാതെയെ നഷ്ടമായി. 185 പന്തിൽ നിന്ന് 10 ബൗണ്ടറിയടക്കം 79 റൺസെടുത്ത താരത്തെ ഹർഷ് ദുബെയാണ് പുറത്താക്കിയത്.
ദുബെയുടെ ഫ്ളൈറ്റഡ് ഡെലിവറി ഫ്രണ്ട് ഫൂട്ടിൽ ഡിഫൻഡ് ചെയ്യാനുള്ള സർവാതെയുടെ ശ്രമം പിഴയ്ക്കുകയായിരുന്നു. ബാറ്റിൽ തട്ടി ഉയർന്ന പന്ത് ഡാനിഷ് മാലേവർ അനായാസം കൈക്കലാക്കി. നാലാം വിക്കറ്റിൽ സച്ചിൻ ബേബിയുമൊത്ത് 67 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സർവാതെ മടങ്ങിയത്.
പിന്നാലെ ടീം സ്‌കോർ 219-ൽ നിൽക്കെയാണ് സൽമാൻ നിസാറിനെയും കേരളത്തിന് നഷ്ടമായത്. ഹർഷ് ദുബെയുടെ പന്തിന്റെ ടേൺ മനസിലാക്കാൻ സാധിക്കാതെ പാഡുകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച സൽമാന്റെ കണക്കുകൂട്ടൽ പിഴക്കുകയായിരുന്നു.
പിച്ചിലെ പരുക്കൻ ഇടത്ത് കുത്തിയ പന്ത് അപ്രതീക്ഷിതമായ രീതിയിൽ ടേൺ ചെയ്യുകയായിരുന്നു. വിദർഭ താരങ്ങളുടെ എൽബിഡബ്ല്യു അപ്പീലിൽ അമ്പയറുടെ വിരലുയർന്നു. സൽമാൻ റിവ്യു എടുത്തെങ്കിലും ഗുണമുണ്ടായില്ല. സച്ചിൻ – സൽമാൻ സഖ്യം 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് മുന്നോട്ടു പോകുന്നതിനിടെ ആയായിരുന്നു ഹർഷ് ദുബെയുടെ കടുംടേൺ.
ആറാം വിക്കറ്റിൽ സച്ചിൻ ബേബിക്കൊപ്പം 59 റൺസ് കൂട്ടിച്ചേർത്ത മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റാണ് പിന്നീട് നഷ്ടമായത്. 59 പന്തിൽ നിന്ന് മൂന്നു ബൗണ്ടറിയടക്കം 34 റൺസെടുത്ത താരത്തെ ദർശൻ നൽകാണ്ടെ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. അസ്ഹറുദ്ദീൻ റിവ്യൂ എടുത്തെങ്കിലും അമ്പയേഴ്‌സ് കോൾ കേരളത്തിന് വിനയാവുകയായിരുന്നു.