സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി
കൊച്ചി: സംസ്ഥാനത്ത് വിദേശമദ്യ ഗോഡൗണുകളിൽ നിന്ന് ബാറുകളിലേക്കും ബിവറേജസ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുടെ വിൽപ്പനശാലകളിലേക്കുമുള്ള മദ്യവിതരണം ഗുരുതരമായി തടസപ്പെട്ടു.
സർവർ തകരാറാണ് പ്രതിസന്ധിക്ക് കാരണം. ഇന്നലെ വൈകീട്ട് അഞ്ചുമണി വരെയും മദ്യവിതരണം പുനരാരംഭിക്കാനായില്ല.
ഇതുമൂലം ഒരുദിവസം മാത്രം ഏകദേശം 50 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.
സർവർ തകരാറിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ബില്ലടിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
ഇതോടെ ഗോഡൗണുകൾക്ക് മുന്നിൽ ലോഡ് കയറ്റിയ വാഹനങ്ങൾ നിരനിരയായി കാത്തുകിടക്കുകയാണ്.
കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ നിയന്ത്രിക്കുന്ന കൊച്ചിയിലെ ഗോഡൗണിൽ നിന്നാണ് 8 ബിവറേജസ് ഔട്ട്ലറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കും മദ്യം വിതരണം ചെയ്യുന്നത്.
ബില്ലടിക്കാൻ സാധിക്കാത്തതിനാൽ ഈ ഗോഡൗണിൽ നിന്ന് മാത്രം 10 കോടി രൂപയിലധികം വിലവരുന്ന മദ്യം വിൽപ്പനയ്ക്കെത്തിക്കാൻ കഴിയാതെ പ്രതിസന്ധിയിലായിട്ടുണ്ട്.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയാണ് മദ്യവിതരണവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ സംവിധാനം നിയന്ത്രിക്കുന്നത്.
ക്രിസ്മസും പുതുവത്സരവും അടുത്തതോടെ ബാറുകളിലും ബിവറേജസ് ഉൾപ്പെടെയുള്ള സർക്കാർ മദ്യ ഔട്ട്ലറ്റുകളിലും നിന്ന് വലിയ തോതിൽ ഓർഡറുകളുണ്ട്.
എന്നാൽ സർവർ തകരാർ പരിഹരിക്കപ്പെടാത്തതിനാൽ ബില്ലടിക്കൽ പോലും സാധിക്കാത്ത അവസ്ഥയാണ് തുടരുന്നത്.
English Summary
Liquor distribution across Kerala has been disrupted due to a server failure, affecting supply from foreign liquor warehouses to bars and government-run outlets including Beverages Corporation stores. Billing has been stalled for three days, leading to an estimated loss of ₹50 crore in a single day, even as demand surges ahead of Christmas and New Year.
kerala-liquor-distribution-hit-server-failure-loss
Kerala Liquor Supply, Server Failure, Beverages Corporation, Bars, Warehouse Disruption, Christmas Demand, Kochi









