സർവം കോഴ മയം; ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: ജയില്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ജയില്‍ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ ഗുരുതര വിവരങ്ങള്‍ പുറത്തുവന്നു.
ടി.പി. ചന്ദ്രശേഖര്‍ വധക്കേസ് പ്രതിയായ കൊടി സുനിയില്‍ നിന്നാണ് വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതെന്നതാണ് വിജിലന്‍സ് കണ്ടെത്തല്‍.
സുനിയുടെ അടുത്ത ബന്ധുവില്‍ നിന്നായി ഗൂഗിള്‍ പേ വഴിയാണ് പണം കൈപ്പറ്റിയതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു.
പരോളിനും ജയിലിനുള്ളിലെ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി എട്ട് തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് ഡിഐജി നേരിട്ട് പണം വാങ്ങിയതിന്റെ വ്യക്തമായ തെളിവുകള്‍ വിജിലന്‍സ് ആന്‍ഡ് ആന്റി-കറപ്ഷന്‍ ബ്യൂറോക്ക് ലഭിച്ചിട്ടുണ്ട്.
പരോള്‍ അനുവദിക്കല്‍, പരോള്‍ ദീര്‍ഘിപ്പിക്കല്‍, ജയിലിനുള്ളിലെ പ്രത്യേക സൗകര്യങ്ങള്‍, സ്ഥലംമാറ്റങ്ങള്‍ എന്നിവയ്ക്കായി തടവുകാരുടെയും ജീവനക്കാരുടെയും ബന്ധുക്കളില്‍ നിന്ന് പണപ്പിരിവ് നടത്തിയതായാണ് കണ്ടെത്തല്‍.
വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്ക് അനധികൃത സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ഏജന്റാക്കി പണം വാങ്ങിയതിന്റെ തെളിവുകളും വിജിലന്‍സ് ശേഖരിച്ചു.
തെക്കന്‍ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടില്‍ നിന്നു പോലും ഗൂഗിള്‍ പേ വഴി പണം കൈപ്പറ്റിയതായി വ്യക്തമായതോടെയാണ് കേസെടുത്തത്.
ഭരണ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ സ്വാധീനം ഉപയോഗിച്ച് ജയില്‍ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് കാര്യങ്ങള്‍ നടത്തിയതെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്ക് ഗൂഗിള്‍ പേ വഴി 1.80 ലക്ഷം രൂപ എത്തിയതായി അക്കൗണ്ട് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്താന്‍ മനോജ് എബ്രഹാം ഉത്തരവിട്ടു. നേരത്തെ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരിക്കെ ജോലിയില്‍ അനാസ്ഥ കാണിച്ചതിനും, ടി.പി. കേസിലെ പ്രതികള്‍ക്ക് വിയ്യൂര്‍ ജയിലില്‍ വഴിവിട്ട സൗകര്യങ്ങള്‍ ഒരുക്കിയതിനും വിനോദ് കുമാര്‍ സസ്‌പെന്‍ഷന്‍ നേരിട്ടിരുന്നു.
വിരമിക്കാന്‍ നാല് മാസം മാത്രം ബാക്കി നില്‍ക്കേയാണ് ഡിഐജി വിജിലന്‍സ് കേസില്‍ പ്രതിയായത്.
കേസെടുത്ത പശ്ചാത്തലത്തില്‍ വിനോദ് കുമാറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സൂചനയുണ്ട്.
പൂജപ്പുരയിലെ വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
English Summary
More incriminating details have emerged in the jail bribery case against Vinod Kumar, DIG at the Kerala prison headquarters. Vigilance authorities found evidence that he accepted bribes, including money transferred via Google Pay from relatives of prisoners, among them a close relative of Kodi Suni, a convict in the T.P. Chandrasekhar murder case. The bribes were allegedly taken for granting parole, extending parole, arranging special facilities in jail, and transfers. Vigilance has also ordered a probe into his disproportionate assets, and suspension is likely as the investigation continues.
kerala-jail-bribery-case-dig-vinod-kumar-vigilance-findings
Kerala jail bribery case, Vinod Kumar DIG, Vigilance probe, Kodi Suni, parole corruption, Google Pay bribe, Kerala prisons, anti-corruption investigation









