‘പുരുഷനുമുണ്ട് അന്തസ്’ — വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് തിരുത്താൻ വഴിയൊരുക്കി ഹൈക്കോടതി
Kochi: സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും അന്തസും ആത്മാഭിമാനവും ഉണ്ടെന്ന് വ്യക്തമാക്കി Kerala High Court. പുരുഷന്റെ അന്തസ് ഹനിക്കപ്പെടുമ്പോൾ സമൂഹം അവനൊപ്പം നിൽക്കണമെന്നും കോടതി നിരീക്ഷിച്ചു.
വിവാഹേതര ബന്ധത്തിൽ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തിരുത്താൻ നിർദ്ദേശിക്കണമെന്ന ഹർജി അനുവദിച്ചാണ് ജസ്റ്റിസ് P V Kunhikrishnan ഉത്തരവിട്ടത്.
Thrissur സ്വദേശിനിയായ യുവതിയും രണ്ടാം ഭർത്താവുമാണ് ഹർജി നൽകിയത്. പിതാവിന്റെ പേര് തിരുത്തിയില്ലെങ്കിൽ എട്ടുവയസ്സുകാരിയായ കുട്ടിയുടെ പഠനം മുടങ്ങുമെന്നായിരുന്നു ഹർജിക്കാരുടെ വാദം.
ജനന സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് മാറ്റുന്നതിന് ഹർജിക്കാർ പുതുതായി അപേക്ഷ സമർപ്പിച്ചാൽ ബന്ധപ്പെട്ട രജിസ്ട്രേഷൻ അതോറിറ്റി 30 ദിവസത്തിനകം നിയമപരമായ തീരുമാനം കൈക്കൊള്ളണമെന്ന് കോടതി നിർദ്ദേശിച്ചു.
കേസിന്റെ പശ്ചാത്തലത്തിൽ യുവതിയുടെ ആദ്യ ഭർത്താവ് പുലർത്തിയ നിലപാട് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. കുട്ടി തന്റേതല്ലെന്നറിഞ്ഞിട്ടും ജനന സർട്ടിഫിക്കറ്റിൽ നിന്നു തന്റെ പേര് നീക്കണമെന്ന ആവശ്യം ഉന്നയിക്കാതെയും, ഭാര്യയുടെ വഴിവിട്ട ബന്ധം അറിഞ്ഞിട്ടും വർഷങ്ങളോളം കുട്ടിയെയും ഭാര്യയെയും സംരക്ഷിച്ചിരുന്നുവെന്നും കോടതി രേഖപ്പെടുത്തി.
ഭാര്യയും കുട്ടിയും കാണാതായപ്പോൾ സ്വന്തം ഭാര്യയും മകളുമെന്ന നിലയിൽ പൊലീസിൽ പരാതി നൽകിയതും, പിതൃത്വ തർക്കം പരസ്യമാകുന്നത് കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന കണക്കുകൂട്ടലിൽ മൗനം പാലിച്ചതുമെല്ലാം ആദ്യ ഭർത്താവിന്റെ മാന്യതയുടെ തെളിവാണെന്ന് കോടതി വിലയിരുത്തി.
അതേസമയം, ഹർജിക്കാരുടെ വാദങ്ങളിൽ വിശ്വാസ്യത കുറവാണെന്നും, വിവാഹബന്ധം നിലനിൽക്കുമ്പോൾ യുവതി മറ്റൊരാളോടൊപ്പം കഴിഞ്ഞത് ധാർമ്മികമായും നിയമപരമായും ഉചിതമല്ലെന്നും കോടതി വിമർശിച്ചു. മൈനറായ കുട്ടിയുടെ തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ ഹർജി നൽകിയതും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, ആദ്യ ഭർത്താവ് പുലർത്തിയ മാന്യതയും കുട്ടിയുടെ ഭാവിയും കണക്കിലെടുത്താണ് ഹർജി അനുകൂലമായി പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
English Summary
The Kerala High Court observed that dignity and self-respect belong to men as well and society must stand with a man when his dignity is harmed. Justice P. V. Kunhikrishnan allowed a petition seeking correction of the father’s name in the birth certificate of a child born out of an extramarital relationship and directed the authority to take a legal decision within 30 days.









