എറണാകുളം, ഇടുക്കി ഓറഞ്ച് അലർട്ട്; രണ്ടു ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് വീശാനിടയുള്ളതിനാൽ മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, പഴയ കെട്ടിടങ്ങൾ എന്നിവയുടെ സമീപത്ത് നിന്ന് മാറിനിൽക്കാനും പൊതുജനങ്ങളെ മുന്നറിയിപ്പുനൽകി.
കേരള തീരത്ത് തിരമാലകൾ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടർന്നുകൊണ്ടിരിക്കുകയാണ്. തീരപ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, കടലിൽ പോകുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നതനുസരിച്ച്, രണ്ടു ന്യൂനമർദ്ദങ്ങൾ രൂപപ്പെടാനാണ് സാധ്യത. തെക്കുകിഴക്കൻ അറബിക്കടലിൽ, കേരള–കർണാടക തീരത്തിന് സമീപം നിലവിലുള്ള ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും.
അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനാണ് സാധ്യത.
പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി വളരാനും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി തുലാവർഷം സംസ്ഥാനത്ത് ശക്തമായി തുടരുമെന്നാണ് പ്രവചനം.
മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ വൈദ്യുതി ലൈൻ, മരങ്ങൾ, ജലാശയങ്ങൾ എന്നിവയ്ക്കു സമീപം പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇടിമിന്നലിൽ നിന്ന് സുരക്ഷിതരാകാൻ കാലാവസ്ഥാ വകുപ്പ് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ കെട്ടിടങ്ങൾക്കുള്ളിൽ അഭയം തേടുക.
മിന്നലിന്റെ ആഘാതം പൊള്ളലിനും കാഴ്ചയോ കേൾവിയോ നഷ്ടമാക്കാനും ഹൃദയാഘാതം വരുത്താനും സാധ്യതയുണ്ട്.
മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം നിലനിൽക്കില്ല; അതിനാൽ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്.
പരിക്കേറ്റവർക്കു ഉടൻ വൈദ്യസഹായം ലഭ്യമാക്കണം.
മഴ തുടരുന്നതിനാൽ മുല്ലപെരിയാർ അണക്കെട്ട് തുറന്നിരിക്കുന്നു.
അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിലുള്ളവർ ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുകയും, പുഴയോര പ്രദേശങ്ങളിൽ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.
നിലവിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ പരിഗണിച്ച്, രക്ഷാപ്രവർത്തന സംഘങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും, ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് അധികൃതർ ആവർത്തിച്ചു.
English Summary:
The India Meteorological Department has issued an orange alert for Ernakulam and Idukki districts as Kerala braces for heavy rainfall. Two low-pressure systems over the Arabian Sea and Bay of Bengal may intensify, extending the monsoon rains across the state.









