ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം
തിരുവനന്തപുരം: കടുത്ത ഉച്ചവെയിലിൽ പൊള്ളുകയാണ് കേരളം. ചൂടിനെ ചെറുക്കാൻ നന്നാറി സർബത്തും ബത്തക്ക ജ്യൂസും കുടിച്ച് ക്ഷീണമകറ്റുകയാണ് ജനങ്ങൾ. സംസ്ഥാനത്തെ ഫ്രൂട്ട് സ്റ്റാളുകളിലും ജ്യൂസ് കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പാചക വാതക ക്ഷാമത്തെ തുടർന്ന് തട്ടുകടകൾ പലതും അടഞ്ഞിരിക്കുകയാണ്. ഇതോടെ ചായ ലഭ്യമാകാതെ ജ്യൂസുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. ആവശ്യകത കൂടിയതോടെ ജ്യൂസുകളുടെ വിലയും ഉയർന്നിരിക്കുകയാണ്.
ഷേക്ക്, ഷാർജ എന്നീ പാനീയങ്ങൾക്കാണ് കൂടുതൽ ആവശ്യകത. ഇവയ്ക്ക് 50 രൂപ മുതൽ വില ആരംഭിക്കുന്നു. മാങ്ങ, ആപ്പിൾ, പപ്പായ, കരിക്ക് എന്നിവ ഉപയോഗിച്ചുള്ള ഷേക്കുകൾ വ്യാപകമായി വിൽപ്പനയിലുണ്ട്. അവൽപാൽ 40 മുതൽ 70 രൂപ വരെയാണ്. ഫ്രൂട്ട് സർബത്തിന് 40 രൂപ മുതൽ വിലയുണ്ട്.
കാരറ്റ്, ബീറ്റ്റൂട്ട്, നെല്ലിക്ക, പാവയ്ക്ക, വെള്ളരി തുടങ്ങിയ പച്ചക്കറി ജ്യൂസുകൾക്കും വലിയ ആവശ്യമാണ്. കണ്ണൂർ കോക്ക്ടെയിൽ പോലുള്ള പ്രത്യേക പാനീയങ്ങൾക്ക് 80 രൂപ മുതൽ വില ലഭ്യമാണ്. കരിക്കിന് 50 രൂപ മുതലാണ് വില.
പഴവില കുതിക്കുന്നു
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ കുറയുകയും അതോടെ ആപ്പിൾ വരവ് കുറയുകയും ചെയ്തു. ഇതോടെ ആപ്പിളിന്റെ വില കുത്തനെ ഉയർന്നു. വിദേശരാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും ആപ്പിൾ എത്തുന്നത്. ഒന്നാം ഗുണമേന്മയുള്ള ആപ്പിളിന് 360 രൂപ വരെ വിലയുണ്ട്.
കുരുവില്ലാത്ത കറുത്ത മുന്തിരിക്ക് കിലോയ്ക്ക് 200 രൂപയും പച്ച മുന്തിരിക്കു 140 മുതൽ 160 രൂപവരെയും വിലയുണ്ട്. മാതളത്തിന് 200 മുതൽ 240 രൂപവരെ വില ലഭ്യമാണ്.
അതേസമയം കയറ്റുമതി കുറഞ്ഞതിനാൽ സംസ്ഥാനത്ത് പൈനാപ്പിൾ സുലഭമായി ലഭ്യമാണ്. മുമ്പ് കിലോയ്ക്ക് 65 രൂപ വരെ ഉണ്ടായിരുന്ന പൈനാപ്പിൾ ഇപ്പോൾ 25 മുതൽ 50 രൂപയ്ക്കാണ് വിൽപ്പന.
കേരളം, ചൂട്, ജ്യൂസ്, വില വർധന, പഴങ്ങൾ, കാലാവസ്ഥ, തിരുവനന്തപുരം, ജീവിതശൈലി, വാർത്ത









