‘തൂക്ക് സഭയ്ക്ക് സാധ്യത’; ബിജെപി നിർണായക ശക്തിയാകുമെന്ന് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിൽ തൂക്ക് സഭ വരാനിടയുണ്ടെന്നും അത്തരത്തിൽ ബിജെപി നിർണായക ശക്തിയായി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു എൻഡിഎ സ്ഥാനാർത്ഥിയായ അദ്ദേഹത്തിന്റെ പ്രതികരണം.
എൽഡിഎഫ് സ്ഥാനാർത്ഥിയായ വി ശിവൻകുട്ടിക്കെതിരെ പരോക്ഷ വിമർശനവും അദ്ദേഹം ഉന്നയിച്ചു. “സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനുമുള്ള രാഷ്ട്രീയത്തിന് വോട്ട് ചെയ്യരുത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഈ തിരഞ്ഞെടുപ്പിൽ മാറ്റം സംഭവിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ 9.30 വരെയുള്ള കണക്കനുസരിച്ച് 16.23 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തെ തൃക്കാക്കര മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരും 883 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മോഹൻലാൽ അടക്കമുള്ള പ്രമുഖരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
വൈകിട്ട് 6 മണിവരെ വോട്ടെടുപ്പ് തുടരും. 2500 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക ജാഗ്രതയും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
English Summary
BJP leader Rajeev Chandrasekhar said Kerala may witness a hung assembly, with BJP playing a decisive role. Meanwhile, polling is underway across the state with steady voter turnout.









