കോട്ടയം: കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് സ്വന്തമായി കിട്ടിയത് ഒരു ലോക്സഭാംഗത്തെ മാത്രമല്ല, മറിച്ച് തങ്ങൾക്ക് സംസ്ഥാന പാർട്ടി പദവി കൂടിയാണ്.
2019ൽ കേരള കോൺഗ്രസ് എമ്മിൽ നിന്നും വീണ്ടും പിളർന്നുമാറി കേരള കോൺഗ്രസ് (ജോസഫ്) ഗ്രൂപ്പായപ്പോൾ പാർട്ടിക്ക് നഷ്ടമായ സംസ്ഥാന പാർട്ടി പദവിയാണ് കോട്ടയത്ത് ഫ്രാൻസിസ് ജോർജ്ജ് വിജയിച്ചതോടെ ജോസഫ് ഗ്രൂപ്പിന് കൈവന്നിരിക്കുന്നത്.
2010 ൽ മാണി ഗ്രൂപ്പിൽ ലയിച്ചതു മൂലം നഷ്ടമായ രാഷ്ട്രീയ അസ്തിത്വം തിരികെ കിട്ടിയ പാർട്ടിക്ക് ഇനി സ്വന്തമായി ചിഹ്നവും ലഭിക്കും. ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാർട്ടിയായിരുന്നു.
2019 ൽ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോൾ സംസ്ഥാന പാർട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്ഥയായിരുന്നു. 2010 ലെ ലയന സമയത്ത് സൈക്കിളായിരുന്നു പാർട്ടിയുടെ ചിഹ്നം.
പിളർപ്പിനു പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാർട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റിൽ മാത്രം. 4 സീറ്റ് ലഭിച്ചിരുന്നെങ്കിൽ സംസ്ഥാന പാർട്ടി പദവി ലഭിക്കുമായിരുന്നു.
2019 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ വിജയിച്ചതിനാൽ ആർഎസ്പി കേരളത്തിൽ സംസ്ഥാന പാർട്ടിയാണ്. ഈ പദവി നിലനിർത്താൻ കൊല്ലത്തെ വിജയത്തോടെ ആർഎസ്പിക്ക് കഴിഞ്ഞു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ 4 സീറ്റെങ്കിലും ലഭിക്കുകയോ അല്ലെങ്കിൽ ലോക്സഭാ തിരഞ്ഞെപ്പിൽ ഒരു സീറ്റെങ്കിലും ജയിക്കുകയോ ചെയ്താലാണ് സംസ്ഥാന പാർട്ടി പദവി ലഭിക്കുക. സംസ്ഥാന പാർട്ടി പദവി ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നു നേടിയാൽ മതി.
ജോസ് കെ.മാണി വിഭാഗത്തിനു നിലവിലെ നിയമസഭയിൽ 5 അംഗങ്ങളുള്ളതിനാൽ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്ഥാന പാർട്ടി പദവിക്ക് കോട്ടം തട്ടില്ല.