പത്തനംതിട്ട: പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യും മുമ്പേ സൈബറിടങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പുസ്കങ്ങളാണ് ദിവസങ്ങൾക്ക് മുന്നേ ബ്ലോഗിൽ എത്തിയത്.
സംസ്ഥാന സർക്കാരിന്റെ ശമ്പളം വാങ്ങുന്ന അധ്യാപകർ ഉൾപ്പെടെ ഉള്ളടക്കം തയ്യാറാക്കുന്ന ബ്ലോഗിലാണ് പുസ്തങ്ങളുടെ പിഡിഎഫും സ്കാൻ ചെയ്ത് കോപ്പിയും വന്നത്. ഇതിന് പിന്നാലെ അധ്യാപകർ, വിദ്യാർഥികൾ, ചില ട്യൂഷൻ സെന്ററുകളിലെ അധ്യാപകർ എന്നിവർക്കിടയിൽ ഇവ വ്യാപകമായി പ്രചരിച്ചു.
ബയോളജി പുസ്തകത്തിൻ്റെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പ്രചരിക്കുന്നക്. ഈ വർഷം പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പകർപ്പുകളാണിവ.
ബയോളജിയുടെ ഇംഗ്ലീഷ്, മലയാളം മീഡിയം വിഭാഗങ്ങളിലെ പുസ്തകങ്ങൾ, കെമിസ്ട്രിയുടെ മലയാളം മീഡിയത്തിലെ പുസ്തകം എന്നിവയും ചോർന്നവയിലുണ്ട്.
ബയോളജി പാഠങ്ങളുടെ പിഡിഎഫ് അതേപോലെ തന്നെയാണ് വന്നിട്ടുള്ളത്. എന്നാൽ, അച്ചടിച്ച പുസ്തകത്തിൽനിന്ന് സ്കാൻ ചെയ്തെടുത്തതാണ് പ്രചരിക്കുന്ന കെമിസ്ട്രിയുടെ പാഠഭാഗങ്ങൾ.
ബയോളജി വ്യാഴാഴ്ചയും കെമിസ്ടി പുസ്തകം ശനിയാഴ്ചയുമാണ് അപ്‌ലോഡ് ചെയ്തത്.
പത്താംക്ലാസിലെ മറ്റു വിഷയങ്ങളുടെ പുസ്തകങ്ങളുടെ ഓൺലൈൻ പകർപ്പുകളും ഉടൻകിട്ടുമെന്ന് അറിയിപ്പു കൊടുത്തിട്ടുണ്ട്. അവ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിലും ആ പുസ്തകങ്ങളിലെ ഓരോ അധ്യായത്തിലും എന്തൊക്കെയാണ് പഠിക്കാനുള്ളതെന്നതിന്റെ പട്ടിക മുഖപേജിൽ തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോ പേജിന്റെയും ചുവടെ ബ്ലോഗിന്റെ വിലാസവും വാട്‌സാപ്പ് നമ്പറുമുണ്ട്.
പഴയ പുസ്തകത്തിലെ രണ്ടാം വാല്യത്തിലെ ആറാമത്തെ അധ്യായമായ ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും എന്ന പേരിലുള്ളതാണ് പുതിയ കെമിസ്ട്രിയിലെ ഒന്നാം അധ്യായം പ്രചരിക്കുന്നത്. ബയോളജിയുടെ മൂന്ന് അധ്യായങ്ങളും കെമിസ്ട്രിയുടെ നാലുമാണ് പുറത്തായിരിക്കുന്നത്. ജീവന്റെ ജനിതകം എന്നതാണ് പുതിയ ബയോളജിയിലെ ആദ്യ അധ്യായം.
ബ്ലോഗിൽ പരീക്ഷയ്ക്കുള്ള ഉറപ്പായ ചോദ്യങ്ങളടക്കമുള്ളവ തയ്യാറാക്കുന്നത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രമുഖ അധ്യാപകരാണ്. ഇവരുടെ ചിത്രമടക്കം കാണിച്ചിട്ടുണ്ട്. എസ്‍സിഇആർടിയിലെ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണായ അധ്യാപകനും ഒരു ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലും പാഠഭാഗങ്ങൾ തയ്യാറാക്കിയവരിൽ പെടുന്നു.
അതേസമയം, പുസ്തകം പ്രകാശനം ചെയ്യും മുമ്പ് ചോർന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ കർശനടപടിയെടുക്കുമെന്ന് എസ്‌സിആർടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് പറഞ്ഞു. പ്ലസ് വൺ ക്രിസ്മസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നത് വിവാദമായതിനു പിന്നാലെയാണ് പാഠപുസ്തകച്ചോർച്ച.