കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍
തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും ഏറ്റുമുട്ടും.
ഇന്നലെ നടന്ന രണ്ടാം സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 15 റണ്‍സിന് കീഴടക്കിയാണ് കൊച്ചി ഫൈനലിലെത്തിയത്.
ശക്തമായ ബാറ്റിംഗ് പ്രകടനവും കൃത്യമായ ബൗളിംഗും ചേർന്നാണ് കൊച്ചി വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കൊച്ചി, 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടി. തുടക്കത്തിൽ വിനൂപ് മനോഹരനും വിപുൽ ശക്തിയും ചേർന്ന് ഇൻസിംഗിന് കരുത്തേകി.
പ്രത്യേകിച്ച് വിപുൽ ശക്തി രണ്ടാം ഓവറിൽ അന്ഫലിനെതിരെ തുടർച്ചയായി നാല് ഫോറുകൾ നേടി മത്സരത്തിന്റെ രസം കൂട്ടി.
എന്നാൽ അഞ്ചാം ഓവറിൽ തന്നെ വിനൂപിനെയും (16) മുഹമ്മദ് ഷാനുവിനെയും (1) പുറത്താക്കി മനു കൃഷ്ണൻ കാലിക്കറ്റിന് ബ്രേക്ക്‌ത്രൂ സമ്മാനിച്ചു.
തുടർന്നും പത്താം ഓവറിൽ വിപുൽ ശക്തി (37)യും സാലി സാമ്സണും പുറത്തായതോടെ കൊച്ചിയുടെ ഇന്നിംഗ്സ് ഇടയ്ക്ക് മന്ദഗതിയിലായി.
എങ്കിലും മധ്യനിരയിൽ അജീഷ് (24), മുഹമ്മദ് ആഷിഖ് (31; 10 പന്ത്, 2 ഫോർ, 3 സിക്‌സ്), തുടർന്ന് നിഖിൽ തോട്ടം (64*, 36 പന്ത്, 7 സിക്‌സ്) എന്നിവരുടെ വീര്യംകൊണ്ട് കൊച്ചി വീണ്ടും ഉയർന്നു.
അവസാന ഓവറുകളിൽ വന്നു വീണ സിക്‌സുകളാൽ സ്കോർ 186 ആയി. കാലിക്കറ്റിനുവേണ്ടി മനു കൃഷ്ണൻ, ഇബ്‌നുൽ അഫ്താബ്, ഹരികൃഷ്ണൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റിന്റെ തുടക്കം പ്രതീക്ഷയ്ക്കു വിപരീതമായി.
9 റൺസിന് രോഹൻ കുന്നുമ്മൽ പുറത്തായപ്പോൾ, അമീർഷ (23) കെയിം ആസിഫിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. തുടർന്ന് അജ്‌നാസ് (15) പുറത്തായതോടെ കാലിക്കറ്റ് സമ്മർദ്ദത്തിലായി.
എങ്കിലും നാലാം വിക്കറ്റിൽ അഖിൽ സ്‌കറിയയും അന്ഫലും ചേർന്ന് 39 റൺസ് ചേർത്തു.
എന്നാൽ പതിമൂന്നാം ഓവറിൽ അന്ഫലിനെയും സച്ചിൻ സുരേഷിനെയും പുറത്താക്കി മുഹമ്മദ് ആഷിഖ് മത്സരത്തിന്റെ ദിശ കൊച്ചിയിലേക്ക് തിരിച്ചു.
തുടർന്നെത്തിയ കൃഷ്ണദേവൻ 13 പന്തിൽ 26 റൺസ് നേടി മത്സരം വീണ്ടും ആവേശകരമാക്കി.
എന്നാൽ ബൗണ്ടറി കരുകിൽ നിന്നുള്ള ആഷിഖിന്റെ കൃത്യമായ ഡയറക്ട് ത്രോയിൽ റൺഔട്ടായത് കാലിക്കറ്റിന്റെ പ്രതീക്ഷകൾ തകർത്തു.
അവസാനം വരെ പോരാടി നിന്നത് അഖിൽ സ്‌കറിയയായിരുന്നു. 37 പന്തിൽ 72 റൺസുമായി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. 20 ഓവറിൽ കാലിക്കറ്റിന്റെ മറുപടി 171-ൽ ഒതുങ്ങി.
ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് – മൂന്ന് മേഖലയിലും തിളങ്ങിയ മുഹമ്മദ് ആഷിഖ് (3 വിക്കറ്റ്, 31 റൺസ്, നിർണായക റൺഔട്ട്) തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ഫൈനലിൽ ഏരീസ് കൊല്ലം സെയ്ലേഴ്സും കൊച്ചി ബ്ലൂ ടൈഗേഴ്സും തമ്മിൽ ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം. ആരാധകരെ ആവേശഭരിതരാക്കുന്ന ക്ലൈമാക്സിനാണ് കെ.എസ്.എൽ വേദിയൊരുങ്ങുന്നത്.
English Summary:
Kochi Blue Tigers defeated Calicut Globestars by 15 runs to enter the KCL final. With Mohammad Ashiq’s all-round brilliance, Kochi will face Aeries Kollam Sailors in a thrilling finale.
kcl-final-kochi-vs-kollam
KCL, Kerala cricket, Kochi Blue Tigers, Aeries Kollam Sailors, Calicut Globestars, cricket final, Kerala sports