ആലപ്പുഴ: പ്രകടനം പോകുന്ന വഴിയിൽ കാർ നിർത്തിയതിന് കുടുംബത്തിനു നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ആലപ്പുഴ ചാരുംമൂടാണ് സംഭവമുണ്ടായത്.
കെസി വേണുഗോപാലിന് അഭിവാദ്യം അർപ്പിച്ചായിരുന്നു കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വൈകിട്ട് പ്രകടനം നടത്തിയത്. ഇതിനിടയിലാണ് പത്തനാപുരം സ്വദേശികളായ കുടുംബം ഇതുവഴി വന്നത്.
പ്രകടനം കണ്ടതോടെ കുടുംബം അപ്പോൾ തന്നെ കാർ നിർത്തി. എന്നാൽ കാർ നിർത്തിയത് പ്രകടനം പോകുന്ന വഴിയിലാണ് എന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്.
മുന്നിലെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു. കുടുംബത്തിന് നേരെ കയ്യേറ്റ ശ്രമവും നടന്നു. പിന്നാലെ തന്നെ കുടുംബം ചാരുംമൂട് പോലീസിൽ പരാതി നൽകി. ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
കേരളം ആരുടേയും പിതൃസ്വത്തല്ലെന്ന് സാബു എം ജേക്കബ്, കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല, മനസ്സിലാക്കിയാൽ നന്ന് എന്ന് ശ്രീനിജൻ എംഎൽഎ…ഇത് സംസ്കാരത്തിന് ചേരാത്ത വിമർശനങ്ങളെന്ന് സോഷ്യൽ മീഡിയ
കൊച്ചി: എൽഡിഎഫും പിണറായി സർക്കാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ്. സഹികെട്ടാണ് തങ്ങൾ കേരളം വിട്ടാൻ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു.
ഒരു ചെറിയ നിയമലംഘനംപോലും ഈ പ്രസ്ഥാനത്തിന്റെ പേരിൽ ഇന്നുവരെ കണ്ടുപിടിക്കാൻ സാധിച്ചില്ല. സഹികെട്ടാണ് അന്ന് 3500 കോടിരൂപ ഇവിടെനിന്ന് മാറി മറ്റെവിടേക്കെങ്കിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. ആന്ധ്ര വളരെ മോശമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത് അദ്ദേഹത്തിന്റെ പതിവ് ആണ്.
കേരളം ആരുടെയും പിതൃസ്വത്തല്ല. മന്ത്രി പി രാജീവ് പറയുന്നത് കേട്ടാൽ തോന്നും കേരളം അവരുടെ സ്വത്താണെന്ന് . ഞാൻ വേണ്ടപ്പെട്ടവരെ വേണ്ട രീതിയിൽ കണ്ടു കഴിഞ്ഞാൽ എനിക്ക് മനസമാധാനം കിട്ടുമെന്നാണ് മന്ത്രി ഇപ്പോള‍്‍ പറഞ്ഞുവരുന്നത്. എന്നാൽ അങ്ങനെയൊരു മനസമാധാനം ഞാൻ ആഗ്രഹിക്കുന്നില്ല.
ഇത് മന്ത്രി രാജീവിന്റെ പണമോ എൽഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയെടുത്തതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാൻ തന്നെ തീരുമാനിക്കും.
സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ് ഇവിടെ. രാജീവ് വളരെ മോശമായാണ് ആന്ധ്രയ്‌ക്കെതിരെ സംസാരിച്ചത്. റിസ്‌കില്ലാത്ത വലിയ അധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവെന്നും സാബു എം ജേക്കബ് പറഞ്ഞു.
ഇടതുമുന്നണി സംസ്ഥാന തലത്തിൽ തന്നെ ഈ പ്രസ്ഥാനങ്ങളെ അടച്ചുപൂട്ടിക്കാൻ സമരം നടത്തി. 565 ദിവസമാണ് സമരം നടത്തിയത്. അവസാനം ഹൈക്കോടതിയുടെ കർശനമായ നിർദേശ പ്രകാരം സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോവുകയാണുണ്ടായതെന്നും സാബു ജേക്കബ് പറഞ്ഞു. ‘കിഴക്കമ്പലവും ആരുടേയും പിതൃസ്വത്തല്ല, മനസ്സിലാക്കിയാൽ നന്ന്’ എന്നഫെയ്സ്ബുക്ക് പോസ്റ്റുമായി സാബുവിന് മറുപടിയുമായി പി വി ശ്രീനിജൻ എം.എൽഎയും രംഗത്തെത്തിയിട്ടുണ്ട്.
കിറ്റെക്‌സ് എംഡിയും ട്വന്റി 20 ചെയർമാനുമായ സാബു എം ജേക്കബിനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പി വി ശ്രീനിജൻ എംഎൽഎ.സാബു എം ജേക്കബ് ചെയർമാനായ ട്വന്റി 20 യാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട് മണ്ഡലം എംഎൽഎയാണ് പി വി ശ്രീനിജൻ.
2021ൽ പിണറായി സർക്കാരിൽനിന്ന് ഒരുപാട് ഉപദ്രവങ്ങൾ കിറ്റക്സിന് നേരിടേണ്ടിവന്നിരുന്നെന്ന് ശനിയാഴ്ച സാബു ജേക്കബ് പറഞ്ഞിരുന്നു. അതേത്തുടർന്നാണ് സംസ്ഥാനത്ത് നിക്ഷേപിക്കാനിരുന്ന 3500 കോടിരൂപ മറ്റെവിടെങ്കിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. തുടർന്ന് തെലങ്കാനയിൽനിന്ന് ക്ഷണംകിട്ടിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറയുന്ന കിറ്റക്സ് മാനേജ്മെൻ്റ് ഈ നാട്ടിലെ ചെറുപ്പക്കാരോടും ഈ നാടിനോടും മറുപടി പറയേണ്ടിവരുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കിറ്റക്സ് ഇത്രയും വളർന്നത് കേരളത്തിൽ നിന്നു തന്നെയാണ്.
കിറ്റക്സ് ലോകത്തിലെ തന്നെ പ്രധാന കമ്പനികളിലൊന്നാണെന്നാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ പറയുന്നത്. അങ്ങനെ ആയെങ്കിൽ അത് കേരളത്തിൽ പ്രവർത്തിച്ച് വളർന്നുവന്നതാണല്ലോയെന്നും മന്ത്രി പറഞ്ഞു.
മനസമാധാനം വേണമെങ്കിൽ അവനവൻ തന്നെ വിചാരിക്കണം. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവായ വ്യവസ്യായിയുടെ പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
കേരളം വിടുമെന്ന് ആവർത്തിച്ച് പറഞ്ഞവർ ഇപ്പോഴും ഇവിടെ തന്നെ തുടരുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ദാവോസിൽ നടന്ന പരിപാടിയിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചു. വിദേശ നിക്ഷേപത്തിൽ 100 % വളർച്ച നേടിയ സംസ്ഥാനമാണ് കേരളം. നിലവിൽ ആന്ധ്രയെക്കാൾ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഞ്ചിനീയറിങ്ങ് കമ്പനികളിലൊന്നായ എച്ച് സി എൽ ടെക് കേരളത്തിൽ പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ യൂണിറ്റ് തുടങ്ങുകയാണ്. നാളെ പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. പദ്മഭൂഷൺ ജേതാവ് കൂടിയായ ഇന്ത്യയിലെ പ്രധാന വ്യവസായി കൃഷ്ണ ഇള കേരളം വ്യവസായത്തിന് ഏറ്റവും അനുകൂലമായ പ്രദേശമാണെന്ന അഭിപ്രായം പറഞ്ഞിട്ടുള്ള ആളാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വലിയ രീതിയിൽ കേരളത്തിലേക്ക് കമ്പനികൾ കടന്നുവരുന്ന കാലം കൂടിയാണിത്. ഞങ്ങൾ ഈ നാട്ടിലെ ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ മികച്ച തൊഴിൽ ലഭിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പരിശ്രമത്തിലാണ്. അത് തുടരും. നാട് വളരും. ജനങ്ങൾ മുന്നേറും. സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു.