മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. വാളകത്തെ കുടുംബവീട്ടിൽ നടന്ന സംഭവത്തിനിടെ ഫോട്ടോ എടുത്തതിനെ തുടർന്ന് മന്ത്രിയുടെ സഹായികൾ മൊബൈൽ ഫോൺ പിടിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ രംഗത്ത്. ശനിയാഴ്ച ഉച്ചയോടെ കൊല്ലം വാളകത്തെ കുടുംബവീട്ടിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ, ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നാണ് ആരോപണം. സംഭവത്തിന്റെ ഫോട്ടോകൾ അവർ മൊബൈൽ ഫോണിൽ പകർത്തിയതായും പറയുന്നു.
ഫോട്ടോകൾ എടുത്തതിന് പിന്നാലെ മന്ത്രിയുടെ അടുത്ത സഹചാരികളായ പ്രദീപിനോടും ശാന്തനോടും മൊബൈൽ ഫോൺ കൈക്കലാക്കാൻ നിർദേശം നൽകിയതായാണ് ആരോപണം.
തുടർന്ന് വാതിൽ അടച്ചിട്ട് ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും അവർ അത് വിട്ടുകൊടുത്തില്ലെന്നാണ് റിപ്പോർട്ട്.
പിടിവലിക്കിടെ പോലീസിന്റെ സഹായത്തിനായി അവർ ഉച്ചത്തിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചതായും പറയുന്നു.
112 നമ്പറിൽ സഹായം തേടി
സംഭവത്തിന് പിന്നാലെ അവർ മുൻ ഡിജിപി ആർ. ശ്രീലേഖയെ ബന്ധപ്പെട്ടു. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് ഗണേഷ് കുമാറിന്റെ ഭാര്യ.
സംഭവത്തെക്കുറിച്ച് അറിയിച്ചതോടെ സർക്കാർ അടിയന്തര സേവനമായ 112 നമ്പറിൽ വിളിച്ച് സഹായം തേടാൻ ശ്രീലേഖ ഉപദേശിച്ചതായും റിപ്പോർട്ടുണ്ട്.
തുടർന്ന് 112 നമ്പറിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെടാതെ മടങ്ങിയെന്നാണ് ആരോപണം.
പിന്നീട് വീണ്ടും വീട്ടിൽ കയറി ഫോട്ടോകൾ എടുക്കാൻ ശ്രമിച്ചതായും, പിടിവലിക്കിടെ പുറത്തേക്ക് എത്തിയ ശേഷം താൻ വന്ന ടാക്‌സിയിൽ അവർ മടങ്ങിപ്പോയതായും പറയുന്നു.
ഗണേഷ് കുമാറിന്റെ ഭാര്യയുമായി ബന്ധപ്പെട്ടപ്പോൾ സംഭവം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ അവർ തയ്യാറായില്ല.
അതേസമയം മുൻ ഡിജിപി ആർ. ശ്രീലേഖ സംഭവം സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയോടെ ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചിരുന്നുവെന്നും, കാര്യങ്ങൾ കേട്ട ശേഷം 112 നമ്പറിൽ വിളിക്കാനാണ് താൻ നിർദേശിച്ചതെന്നും ശ്രീലേഖ പറഞ്ഞു.
കൗൺസിലർ അല്ലെങ്കിൽ ബിജെപി നേതാവ് എന്ന നിലയിൽ അല്ല, ഭർത്താവിന്റെ സഹോദരി എന്ന നിലയിലാണ് സംസാരിച്ചതെന്നും അവർ വ്യക്തമാക്കി.









