കട്ടപ്പന: നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സഹകരണ ബാങ്കും അന്വേഷണത്തിനൊരുങ്ങുന്നു. ആത്മഹത്യചെയ്ത സാബുവിനോട് ബാങ്ക് ജീവനക്കാർ മോശമായി പെരുമാറിയോ എന്നാണ് ബാങ്ക് പ്രഥാനമായും അന്വേഷിക്കുക.
സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും റൂറൽ ഡെവലപ്‌മെന്റ് സഹകരണ സംഘം പ്രസിഡന്റ് എംജെ വർഗീസ് പറഞ്ഞു. ഒരു ചാനലിന് നൽകിയ പ്രതികരണത്തിലായിരുന്നു ബാങ്ക് പ്രസിഡൻ്റ് എംജെ വർഗീസ് ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഎമ്മിന്റെ മുൻ ഏരിയ സെക്രട്ടറി വി ആർ സജി ഫോണിലൂടെ സാബുവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. അടിമേടിക്കേണ്ട സമയം കഴിഞ്ഞുവെന്നും പണിതരാം എന്നുമായിരുന്നു ഫോണിലൂടെയുള്ള സജിയുടെ ഭീഷണി.
‘സഖാവേ, എന്റെ വൈഫ് യൂട്രസുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. എനിക്ക് ഉടനെ രണ്ട് ലക്ഷം രൂപ വേണം. സൊസൈറ്റിയിൽ ചെന്നപ്പോൾ ബിനോയ് എന്നെ പിടിച്ച് തള്ളി പ്രശ്നം ഉണ്ടാക്കി’ എന്ന് സജിയോട് സാബു പറഞ്ഞപ്പോഴായിരുന്നു ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തൽ.
‘നിങ്ങൾക്ക് ഈ മാസത്തെ പൈസ തന്നിട്ട് നിങ്ങൾ അവരെ പിടിച്ചു തള്ളി വിഷയം ഉണ്ടാക്കേണ്ട കാര്യമില്ല. ഇതറിഞ്ഞിട്ട് മിണ്ടാണ്ടിരിക്കുന്നതാണ്. നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് പണി അറിയാഞ്ഞിട്ടാണ്. പണി മനസ്സിലാക്കി തരാം’ എന്നായിരുന്നു സജി ഫോണിൽ പറഞ്ഞത്.
അതിനിടെ, സാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ പൊലീസ് നീക്കം നടത്തുന്നുണ്ട്. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകൾ ചേർക്കാനാണ് തീരുമാനം.സാബുവിന്റെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനയ്ക്ക് അയക്കാനായി കസ്റ്റഡിയിൽ വാങ്ങാനും പോലീസ്ആലോചിക്കുന്നുണ്ട്. പ്രത്യേക അന്വേഷണം സംഘം ഇന്ന് മുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും വി ആർ സജിയുടെയും മൊഴിയും രേഖപ്പെടുത്തും.
സാബു ബാങ്കിലെത്തിയ സമയത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. എന്നാൽ പ്രാഥമിക പരിശോധനയിൽ സാബുവും ജീവനക്കാരും തമ്മിൽ കയ്യേറ്റം ഉണ്ടായതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, ജീവനക്കാരുടെ പെരുമാറ്റത്തിനെതിരായ ആരോപണങ്ങളടക്കം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവനും കഴിഞ്ഞദിവസം പറഞ്ഞത്.