ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ ഭീതിപരത്തി കട്ടക്കൊമ്പൻ. സെവൻമല എസ്റ്റേറ്റ്, പാർവതി ഡിവിഷനിൽ രാവിലെ എട്ട് മണിയോടെയാണ് കാട്ടാനയെ കണ്ടത്. നേരത്തെ മൂന്നാറിൽ രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടനയാണ് കട്ടക്കൊമ്പൻ. കാട്ടാന ജനവാസമേഖലയിൽ ഇറങ്ങിയത് വലിയ രീതിയിലാണ് ജനത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്.
അതേസമയം നേര്യമംഗലം കാഞ്ഞിരവേലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായി. ഇന്നലെ രാത്രി മുതൽ ഇന്ന് പുലർച്ചെ വരെ ‘ഒറ്റക്കൊമ്പൻ’ പ്രദേശത്ത് സ്വൈര്യവിഹാരം നടത്തി. പുലർച്ചെയോടെ ആന മടങ്ങിയത് അൽപം ആശ്വാസം നൽകിയെങ്കിലും വനംവകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഒറ്റക്കൊമ്പൻ എന്ന് വിളിക്കുന്ന ആനയാണ് പ്രദേശത്ത് ഭീതി പരത്തി അക്രമം അഴിച്ചുവിട്ടതെന്ന് നാട്ടുകാർ പറയുന്നു. നാലേക്കറോളം കൃഷി ആന നശിപ്പിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ ഇന്ദിര എന്ന സ്ത്രീയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോഴും ആന ഇറങ്ങിയിരിക്കുന്നത്.