കാസർഗോഡ്: കാസർഗോഡ് പെൺകുട്ടിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസ് പരിഗണിക്കവെയാണ് കോടതി ഇത്തരത്തിലൊരു ആശങ്ക പ്രകടിപ്പിച്ചത്. പെൺകുട്ടിയുടെ മരണം കൊലപാതകമാണോ എന്ന ആശങ്കയാണ് കോടതി പ്രകടിപ്പിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന്റെ വേദനക്കൊപ്പമാണ് കോടതിയെന്നും, അതിൽ സത്യാവസ്ഥ കണ്ടെത്തുക എന്നുള്ളതാണ് കോടതിയുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
അതെ സമയം 15കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ കേസ് ഡയറി തൃപ്തികരമാണെന്നും കോടതി പറഞ്ഞു. കേസ് ഡയറിയിൽ മോശമായിട്ടൊന്നും കണ്ടില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ കേസ് പരിഗണിക്കവേ ആദ്യഘട്ടത്തിൽ തെരച്ചിൽ നടത്താതിരുന്ന പൊലീസിനെ കോടതി രൂകഷമായി വിമർശിച്ചിരുന്നു. പക്ഷെ ഇന്ന് ഉച്ചക്ക് ശേഷം കേസ് പരിഗണിക്കവെ പൊലീസ് തൃപ്തികരമായി അന്വേഷണം നടത്തിയെന്ന പരാമർശമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
പെൺകുട്ടി മരിച്ചതെങ്ങനെയെന്ന കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തണം. ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം അവരുടെ എക്കാലവും നിലനിൽക്കുന്ന വേദനയായി ഈ പെൺകുട്ടിയുടെ മരണം ശേഷിക്കുമെന്നുറപ്പാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്കാവില്ല. പെൺകുട്ടിയുടെ കാണാനില്ലെന്ന് കാണിച്ച് അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ വാക്കുകൾ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്തതെല്ലാം കോടതിയെ ബോധിപ്പിച്ചു. കൊലപാതകം ആണോ എന്ന കാര്യം തുടരന്വേഷണത്തിലേ വ്യക്തമാകുകയുള്ളൂവെന്നും കേസ് അന്വേഷിക്കുന്ന കുമ്പള ഇൻസ്പെക്ടർ പറഞ്ഞു.