തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിനായി കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരാകും. ചൊവ്വാഴ്ച്ചയാണ് രാധാകൃഷ്ണൻ ഹാജരാവുക. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17-ന് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെ രാധാകൃഷ്ണന്‍ അറിയിച്ചു.
രാധാകൃഷ്ണന്റെ സ്വത്ത്, ബാങ്ക് രേഖകളാണ് ഇ ഡിയ്ക്ക് മുന്നിൽ ഹാജരാക്കിയത്. രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്.
നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണൻ ഹാജരായിരുന്നില്ല. സിപിഐഎം ബന്ധം, സിപിഐഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് രാധാകൃഷ്ണനെ ചോദ്യം ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് നിലവിലെ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയെയും ഇഡി ചോദ്യം ചെയ്തിരുന്നു. നിലവിൽ കേസന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇഡി. അന്തിമ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ രാധാകൃഷ്ണന്‍ എംപിയുടെ മൊഴി രേഖപ്പെടുത്തുന്നത്.