ബംഗളൂരു: ട്വിറ്റര്‍- കേന്ദ്രസര്‍ക്കാര്‍ പോരില്‍ നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി. സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടികള്‍ അകാരണമായി വൈകിച്ചതിന് ഹൈക്കോടതി ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ടു. കേന്ദ്രസര്‍ക്കാര്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടും, അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനോ നടപടിയെടുക്കാനോ ഒരു വര്‍ഷം വരെ സമയമെടുത്തത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്റെ സിംഗിള്‍ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുകയോ തുടര്‍ച്ചയായി നിയമലംഘനം നടത്തുകയോ ചെയ്യുന്ന അക്കൗണ്ടുകള്‍ ഉടന്‍ പൂട്ടാന്‍ ട്വിറ്റര്‍ തയ്യാറാണ്. അങ്ങനെയെന്ന് ബോധ്യമില്ലാത്ത അക്കൗണ്ടുകള്‍ പൂട്ടണമെങ്കില്‍ നടപടി ക്രമം പാലിക്കണം. ഐടി ആക്ടിന്റെ 69 എ അതിന് കൃത്യം നടപടിക്രമം നിര്‍ദേശിക്കുന്നുണ്ട്. ട്വിറ്ററിലെ അതേ ഉള്ളടക്കം മറ്റ് ടിവി ചാനലുകളിലോ പത്രങ്ങളിലോ വരാം. അപ്പോള്‍ ട്വിറ്ററിലെ അക്കൗണ്ടുകള്‍ മാത്രം പൂട്ടാന്‍ നിര്‍ദേശം നല്‍കുന്നത് വിവേചനപരമാണെന്നായിരുന്നു ട്വിറ്ററിന്റെ വാദം.
അതേസമയം ട്വിറ്റര്‍ അഭിപ്രായപ്രകടനത്തിനുള്ള ഒരു ഉപാധി മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. പത്രങ്ങളിലും ചാനലുകളിലും വരുന്ന ഉള്ളടക്കത്തിന് സ്ഥാപനങ്ങള്‍ ഉത്തരവാദികളാണ്, ട്വിറ്ററിന് ഉത്തരവാദിത്തമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സികളുടെ ഉത്തരവുകള്‍ അനുസരിക്കാനും അവര്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രനിര്‍ദേശം പാലിക്കാന്‍ വൈകിയതെന്തെന്ന് വ്യക്തമാക്കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടതിനാല്‍ ട്വിറ്റര്‍ 50 ലക്ഷം രൂപ പിഴ നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചത്. 45 ദിവസത്തിനുള്ളില്‍ തുക കെട്ടി വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.