10 വർഷം ഒളിവിൽ; കുഞ്ഞാമിനയെ കൊന്ന് സ്വർണം കവർന്ന കേസ്, പ്രതികൾ പിടിയിൽ
കണ്ണൂർ: ഇരിക്കൂർ സിദ്ദീഖ് നഗരിൽ വയോധികയായ കുഞ്ഞാമിനയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ പതിറ്റാണ്ടിന് ശേഷം പ്രതികൾ പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൻ, സക്കീന എന്നിവരെ മധ്യപ്രദേശിൽ നിന്ന് അന്വേഷണ സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
2016 ഏപ്രിൽ 30-നാണ് സിദ്ദീഖ് നഗറിലെ സബീന മൻസിലിൽ താമസിച്ചിരുന്ന നിട്ടൂർ മൊയ്തീന്റെ ഭാര്യ കുഞ്ഞാമിന (65) ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹത്തിൽ 19-ഓളം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. തുടർന്ന് കുഞ്ഞാമിന ധരിച്ചിരുന്ന ഏകദേശം പത്ത് പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്നാണ് പ്രതികൾ രക്ഷപ്പെട്ടത്.
സംഭവത്തിന് മുൻപ് കുഞ്ഞാമിനയുടെ ക്വാർട്ടേഴ്സിൽ ഒരു മാസം മുമ്പ് താമസിക്കാൻ എത്തിയ ഇതര സംസ്ഥാനക്കാരായ മൂന്ന് പേരുടെ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ അവർ നൽകിയ പേരും വിലാസവും വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തി.
പ്രാദേശിക പൊലീസ് അന്വേഷിച്ചിരുന്ന കേസ് ഏറെകാലം പുരോഗതി കാണാത്തതിനെ തുടർന്ന് 2021 ജൂണിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും ശക്തമായ പ്രതിഷേധം നടത്തിയതോടെയാണ് ഈ നീക്കം ഉണ്ടായത്.
കൊലപാതകം നടന്ന ദിവസം മട്ടന്നൂരിലെ പ്രകാശ് ജംക്ഷനിൽ പ്രതികൾ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചതായി കണ്ടെത്തി.
ഒടുവിൽ മധ്യപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൊലപാതകം നടന്ന ദിവസം രാവിലെ 9.30ഓടെയാണ് പ്രതികൾ ക്വാർട്ടേഴ്സ് ഒഴിഞ്ഞുപോയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രാവിലെ 8 മുതൽ 9.30 വരെ സമയത്തിനിടയിലാണ് കൊലപാതകം നടന്നതെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇത്രയും വർഷം ഒളിവിൽ കഴിയാൻ പ്രതികളെ സഹായിച്ചവരെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
English Summary
Two suspects from Delhi, Parveen and Sakeena, have been arrested from Madhya Pradesh in connection with the 2016 murder and robbery of 65-year-old Kunhamina in Irikkur, Kannur.









