സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമർദനം; നടി ഉൾപ്പെടെ 11 പേർ അറസ്റ്റിൽ
ബെംഗളൂരു: സാമ്പത്തിക തർക്കത്തെ തുടർന്നാണ് കന്നട സിനിമ സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണവും പണവും കവർന്നത്. നടി ഉൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
‘ജീവാനന്ദ ബാഷെ’ അടക്കം വിവിധ ആൽബങ്ങളുടെയും ഹ്രസ്വചിത്രങ്ങളുടെയും സംവിധായകനായ ടി. എ. അനീഷ് ആണ് ആക്രമണത്തിനിരയായത്. അനീഷ് ‘Anish Creations’ എന്ന മോഡലിങ്–കാസ്റ്റിങ് ഏജൻസിയുടെ ഉടമയാണ്.
തമിഴ്നാട് സ്വദേശിയായ അനീഷ് ഫെബ്രുവരി 11-ന് കൈക്കും കാലിനും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികളിലൊരാളായ ആശിർവാദ് അനീഷിൽ നിന്ന് വാങ്ങിയ 2.25 ലക്ഷം രൂപ തിരികെ നൽകാത്തതും, ലക്ഷ്മി നാരായൺ എന്നയാൾ അനീഷിന്റെ റിലീസ് ചെയ്യാത്ത ചിത്രത്തിനായി നിക്ഷേപിച്ച ആറു ലക്ഷം രൂപയുമായി ബന്ധപ്പെട്ട തർക്കവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അനീഷ് മുൻപ് പൊലീസിൽ പരാതി നൽകിയിരുന്നു.
രണ്ട് മാസം മുൻപ് അനീഷ് മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. തന്റെ കാർ വിൽക്കാൻ താൽപര്യമുണ്ടെന്ന് പ്രതികളിലൊരാളും നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യയെ അറിയിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. കാർ വാങ്ങാനെന്ന വ്യാജേന സംഘം അനീഷിനെ സമീപിച്ചു.
ഫെബ്രുവരി 11-ന് കാർ വിൽക്കാനായി അനീഷ് ബെംഗളൂരുവിലെത്തിയപ്പോൾ, പ്രതികൾ അദ്ദേഹത്തെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ക്രിക്കറ്റ് സ്റ്റംപുകളും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് മർദിച്ചു.
പൊലീസ് നൽകിയ പരാതി പിൻവലിക്കാനും തെളിവുകൾ നശിപ്പിക്കാനും ആവശ്യപ്പെട്ടായിരുന്നു ആക്രമണം. വിസമ്മതിച്ചതോടെ അനീഷിന്റെ പക്കലുണ്ടായിരുന്ന 22 ഗ്രാം സ്വർണവും 30,000 രൂപയും സംഘം കവർന്നു.
തുടർന്ന് കാറിൽ അനീഷിനെ മന്ദാരഗിരി കുന്ന് ഭാഗത്തേക്ക് കൊണ്ടുപോയ സംഘം അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും, ഈ സമയത്ത് ലക്ഷ്മി നാരായൺ വീഡിയോ കോളിലൂടെ നിർദേശങ്ങൾ നൽകിയതായും പൊലീസ് വ്യക്തമാക്കി.
പ്രതികളിൽ നിന്ന് ആറു മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പണവും പൊലീസ് കണ്ടെടുത്തു.
English Summary
A Kannada film director was kidnapped and brutally assaulted in Bengaluru over a financial dispute. An actress and ten others were arrested.









