ഓരോരൊ ഗതികേടേ…കല്ലൂർക്കാട് പിടിക്കാൻ വിമതരുടെ കാലുപിടിച്ച് യുഡിഎഫ്
കൊച്ചി: സിറ്റിംഗ് സീറ്റുകളിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയ വിമതരെ തന്നെ ചേർത്തുപിടിച്ച് കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ ഭരണം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ്.
വിമത സ്ഥാനാർഥിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, മറ്റൊരു വിമതന് മൂന്നാം ടേമിൽ വൈസ് പ്രസിഡന്റ് സ്ഥാനവും നൽകി നടത്തിയ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
എറണാകുളം ജില്ലയിലെ കല്ലൂർക്കാട് പഞ്ചായത്തിലാണ് ഈ അപൂർവ രാഷ്ട്രീയ സംഭവവികാസം അരങ്ങേറിയത്. വിമത സ്ഥാനാർഥിയായ സിനി മനോജ് ഇടപ്പഴത്തിൽ ആദ്യ ടേമിൽ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
സിനിയുടെ കാലാവധി രണ്ടര വർഷമാണ്. രണ്ടാം ടേമിൽ സൂസമ്മ പോളിന് ഒരു വർഷവും, മൂന്നാം ടേമിൽ നീതു ജോസഫിന് ഒന്നര വർഷവുമാണ് പ്രസിഡന്റ് സ്ഥാനത്തിന് വാഗ്ദാനം നൽകിയിരിക്കുന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്ത് ആദ്യ ടേമിൽ ജെറീഷ് ജോസ് (ഒന്നര വർഷം), രണ്ടാം ടേമിൽ റാണിമോൾ (ഒരു വർഷം), മൂന്നാം ടേമിൽ യുഡിഎഫ് വിമതനായ സുജിത്ത് ബേബി (രണ്ടര വർഷം) എന്നിവരാണ് എത്തുക.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ അഞ്ച് അംഗങ്ങളും രണ്ട് സ്വതന്ത്ര അംഗങ്ങളും പങ്കെടുത്തു.
തെരഞ്ഞെടുപ്പിൽ പങ്കെടുത്ത ഏഴ് പേരിൽ ഒരാൾക്കൊഴികെ എല്ലാവർക്കും പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വീതംവെച്ച് നൽകി. ഏഴാം വാർഡിലെ ജനപ്രതിനിധിയായ റെജീന ജോബി പുന്നയ്ക്കലിനാണ് സ്ഥാനമില്ലാതെ പോയത്.
യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സിനി മനോജ് രണ്ടാം വാർഡിൽ വിമതയായി മത്സരിക്കുകയും, സിറ്റിംഗ് സീറ്റിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി സ്റ്റാനി ബൈജിയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. എൻഡിഎ സ്ഥാനാർഥി ജിജി വി. ജോസാണ് രണ്ടാം സ്ഥാനത്തെത്തിയത്.
കഴിഞ്ഞ ഭരണസമിതിയിൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് ജോർജ് ഫ്രാൻസിസ് തെക്കേക്കര വിജയിച്ച വാർഡിലാണ് സിനി മനോജ് ഇത്തവണ ജയിച്ചത്.
വാർഡ് വിഭജനത്തെ തുടർന്ന് ജോർജ് നാലാം വാർഡിൽ മത്സരിച്ചെങ്കിലും, അവിടെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ സുജിത്ത് ബേബിയാണ് വിജയിച്ചത്.
ഒരേ മുന്നണിയിലെ രണ്ട് മുൻ പ്രസിഡന്റുമാർ നേർക്കുനേർ മത്സരിക്കേണ്ടി വന്നത് യുഡിഎഫിന് വലിയ സംഘടനാപരമായ നാണക്കേടായെന്നാണ് പാർട്ടി പ്രവർത്തകർ തന്നെ ചൂണ്ടിക്കാട്ടുന്നത്.
14 അംഗ ഭരണസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും അഞ്ച് അംഗങ്ങൾ വീതവും, എൻഡിഎയ്ക്ക് രണ്ട് അംഗങ്ങളും രണ്ട് സ്വതന്ത്രരും ഉണ്ടായിരുന്നു.
സ്വതന്ത്രരുടെയോ ബിജെപിയുടെയോ പിന്തുണയില്ലാതെ ഭരണം രൂപീകരിക്കാൻ ഇരു മുന്നണികൾക്കും സാധിക്കാത്ത സാഹചര്യമാണ് നിലനിന്നിരുന്നത്.
അവസാനം ഭരണം ഉറപ്പാക്കാൻ യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട സിനി മനോജിന്റെയും സുജിത്ത് ബേബിയുടെയും പിന്തുണ തേടേണ്ടിവന്നു.
പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതിനാൽ സിനി മനോജിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
തുടക്കത്തിൽ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന സൂചന നൽകിയിരുന്ന സുജിത്ത് ബേബി, പിന്നീട് സുഹൃത്തായ വനിതാ അംഗത്തിന്റെ നിർബന്ധത്തെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതെന്നും വിവരമുണ്ട്. അതേസമയം, എൽഡിഎഫും എൻഡിഎയും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കേവല ഭൂരിപക്ഷമില്ലാതെ, ഭരണം മാത്രം ലക്ഷ്യമിട്ടുള്ള ഈ രാഷ്ട്രീയ നീക്കം പഞ്ചായത്തിന്റെ വികസനത്തിന് ഗുണകരമാകുമോയെന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ ശക്തമായ ആശങ്ക ഉയരുന്നുണ്ട്.
English Summary
In a politically surprising move, the UDF secured control of Kallurkkad Grama Panchayat in Ernakulam by aligning with rebel candidates who had earlier defeated official UDF nominees.
kallurkkad-panchayat-udf-rebels-power-sharing-drama
Kerala News, Ernakulam News, Kallurkkad Panchayat, UDF, Political Defection, Local Body Politics, Panchayat Election, Congress Rebels









