തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറക്കുമെന്ന് മുന്നറിയിപ്പ്.
ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും.
അതേസമയം മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലുളള റോഡ് നിർമാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാനും ജില്ലാ കളക്ടർ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് അതിശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ പൊതുജനങ്ങൾക്ക് നിർദേശം നൽകി.
ശക്തമായി പെയ്യുന്ന മഴയിൽ ജനങ്ങൾ പ്രത്യേക ജാഗ്രത പുലർത്തണം. രാത്രിയാത്രകൾ കഴിവതും ഒഴിവാക്കണം. ദുരന്തസാധ്യതയുള്ള ഇടങ്ങളിൽ മഴ ഉണ്ടായാൽ ഉടൻ തന്നെ ക്യാമ്പുകളിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.
3950 ത്തിലധികം ക്യാമ്പുകളിലായി 5 ലക്ഷത്തിലധികം ആളുകളെ പാർപ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 3000ത്തിലധികം ക്യാമ്പുകൾ ആരംഭിക്കാനുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ടെന്നും നിലവിൽ രണ്ട് ക്യാമ്പുകൾ മാത്രമാണ് തുറന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.