കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ മൂന്ന് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ പോളി ടെക്നിക്ക് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയാണ് മെൻസ് ഹോസ്റ്റലിൽ നിന്ന് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. രണ്ട് മുറികളില്‍ നിന്നായി കഞ്ചാവ് പിടികൂടുകയും മൂന്ന് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസില്‍ 2 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക്, ഡാന്‍സാഫ്, പൊലീസ് സംഘം റെയ്ഡ് നടത്തിയത്. രാത്രി ഒമ്പതു മണിക്ക് തുടങ്ങിയ പരിശോധന ഏഴുമണിക്കൂറോളം നീണ്ട് പുലർച്ചെയാണ് അവസാനിച്ചത്. കേസിലെ പ്രധാന പ്രതിയായ ആകാശിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. പ്രതി കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.