മലപ്പുറം: ഇത്തവണ നിലമ്പൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് ഇടതു വലതു പക്ഷ ചേരികൾ തമ്മിൽ ഒരു കനത്ത പോരാട്ടം തന്നെ ഉണ്ടാകുമെന്നതിൽ സംശയം വേണ്ട.
ഏറെ വർഷങ്ങൾക്ക് ശേഷമാണ് നിലമ്പൂർ മണ്ഡലത്തിൽ ഇടതു വലതു മുന്നണികൾ തമ്മിൽ മുഖാമുഖ പോരാട്ടത്തിന് ഒരുങ്ങുന്നത്.
ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയുമായി ആയിരുന്നു വർഷങ്ങളായുള്ള കോൺഗ്രസിന്റെ പോരാട്ടം.
യുഡിഎഫുകാരനായിരുന്ന പി വി അൻവർ കളംമാറ്റി സ്വതന്ത്രസ്ഥാനാർഥി ആയി ജയിച്ചതോടെയാണ് എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചത്. അതെ അൻവർ മുഖ്യമന്ത്രിക്കും എഡിൽഡിഫിനും എതിരെ യുദ്ധം പ്രഖ്യാപിച്ച് രാജി വച്ചതോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു.
നിലമ്പൂരിന്റെ ചരിത്രത്തിൽ തന്നെ വിസ്മരിക്കപ്പെടാത്ത രക്തസാക്ഷിയായണ് വെടിയേറ്റ് കൊല്ലപ്പെട്ട സഖാവ് കെ. കുഞ്ഞാലി. കേരളത്തിൽ വെടിയേറ്റ് മരിച്ച ഏക എംഎൽഎയും സഖാവ് കുഞ്ഞാലിയാണ്. ഏറനാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുകയും നിലമ്പൂരിന്റെ പ്രഥമ എം.എൽ.എ.യുമായിരുന്നു സഖാവ് കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കെ. കുഞ്ഞാലി.
നിലമ്പൂർ ചുള്ളിയോട് പാർട്ടി ഓഫിസിൽ നിന്നു പുറത്തിറങ്ങി വാഹനത്തിലേയ്ക്കു നടക്കുമ്പോഴാണ് സഖാക്കളുടെ മുഖത്തേയ്ക്ക് എതിർഭാഗത്തെ കോൺഗ്രസ് പാർട്ടി ഓഫിസിൽ നിന്ന് ഒരു ടോർച്ച് വെളിച്ചം അടിക്കുന്നത്.
‘ആരാടാ’ എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കിൽ നിന്നു തുപ്പിയ തീയുണ്ട. സഖാവ് കുഞ്ഞാലി വെടിയേറ്റു വീണു. 1969 ജൂലൈ 26 നാണ് കുഞ്ഞാലി വെടിയേറ്റു വീണത്. 28 ന് ആശുപത്രിയിൽ മരിച്ചു.
കരിക്കാടൻ കുഞ്ഞിക്കമ്മദിന്റേയും അമ്പലൻ ആയിശുമ്മയുടേയും മകനായി 1924 ൽ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം. 1961 മെയ് 16ന് എഴുത്തുകാരൻ കെ ടി മുഹമ്മദിന്റെ സഹോദരി സൈനബയെയാണ് വിവാഹം ചെയ്തത്. രണ്ടുപ്രാവശ്യം സംസ്ഥാനനിയമസഭയിൽ നിലമ്പൂരിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 1969 ജൂലൈ 28ന് നിലമ്പൂരിലെ ഒരു എസ്റ്റേറ്റിൽ വച്ച് കുഞ്ഞാലി വെടിയേറ്റ് മരിക്കുകയായിരുന്നു.
ആര്യാടൻ മുഹമ്മദായിരുന്നു കുഞ്ഞാലി കൊലക്കേസിലെ കേസിലെ ഒന്നാം പ്രതി. എന്നാൽ ആര്യാടന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ പിന്നീട് വെറുതെ വിടുകയായിരുന്നു. കെ. കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് 1970-ൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടന്നു.
അന്ന്എം. പി. ഗംഗാധരൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു. കുഞ്ഞാലിയെ വെടിവെച്ചു എന്ന് കരുതപ്പെടുന്ന ഗോപാലൻ എന്നയാളെ 1971 ഫെബ്രുവരി 12ന് സിപിഎം പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയിരുന്നു. എന്നാൽ ഇയാളെ പോലീസ് പ്രതിചേർത്തിരുന്നില്ല.
പിന്നീട് 1977 ൽ ആര്യാടൻ മുഹമ്മദ് എംഎൽഎ ആയി. 1980-ൽ മന്ത്രിയായ ആര്യാടൻ മുഹമ്മദിന് നിയമസഭാംഗമാകാനായി 1980-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പത്ത് ദിവസം കഴിഞ്ഞപ്പോൾ സി. ഹരിദാസ് രാജി വെച്ച ഒഴിലേക്ക് വീണ്ടും ഉപതെരഞ്ഞെടുപ്പ് നടന്നു.
1982 ൽ ടി.കെ.ഹംസ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1987 മുതൽ 2011 ലെ നിയമസഭാ കാലാവധി അവസാനിക്കുന്നത് വരെ ആര്യാടൻ മുഹമ്മദ് തന്നെയായിരുന്നു നിലമ്പൂരിന്റ പ്രതിനിധി.
2016 ൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തി പി വി അൻവർ മണ്ഡലം പിടിച്ചു. 2021 ലും അൻവർ തന്നെ വിജയിച്ചു.
ഇതിൽ കോൺഗ്രസിന്റെ പരാജയത്തിന് ചരട് വലിച്ചത് ആര്യാടൻ ഷൗക്കത്ത് തന്നെ ആണെന്നും പരോക്ഷ ആരോപണങ്ങൾ ഉയരുന്നുണ്ട്.