തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ വാഹന നികുതി കൂടുതലാണെന്നും മന്ത്രി പറഞ്ഞു. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാൽ ആരും കൊല്ലാൻ വരേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘‘ഞാൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥർ പറയും’’– ഗണേഷ്കുമാർ വ്യക്തമാക്കി. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെ വലിയ വിമര്‍ശങ്ങള്‍ ആണ് ഉയർന്നു വന്നത്. പാർട്ടിയടക്കം മന്ത്രിക്കെതിരെ എതിരായ നിലപാടാണ് സ്വീകരിച്ചത്. ഇലക്ട്രിക് ബസുകൾ സംബന്ധിച്ച വിവാദത്തിലും ബസുകളുടെ ലാഭക്കണക്ക് പുറത്തുവന്നതിലും ഗണേഷ് കുമാർ കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇലക്ട്രിക് ബസുകൾ നഷ്ടത്തിൽ അല്ലെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ പറയുന്നത്.