കൊച്ചി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വനിതാ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെത്തി തന്ത്രപ്രധാന മേഖലകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി റിപ്പോർട്ട്.
ജ്യോതി മൽഹോത്ര മൂന്നു മാസം മുമ്പ് കേരളത്തിലെത്തിയിരുന്നു എന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തൽ. കൊച്ചിയും ഇടുക്കിയും തൃശ്ശൂരും കണ്ണൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ജില്ലകളിൽ ഇവർ സന്ദർശനം നടത്തി.
കേരളത്തിലെത്തിയ ജ്യോതി കൊച്ചിൻ ഷിപ്‍യാഡ് ഉൾപ്പെടെ തന്ത്രപ്രധാന മേഖലകൾ പശ്ചാത്തലമാക്കി ദൃശ്യങ്ങൾ പകർത്തിയതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടുണ്ട്.
കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ സ്റ്റേഷനുകൾ, വാട്ടർ മെട്രോ എന്നിവിടങ്ങളിൽനിന്നും ദൃശ്യങ്ങൾ പകർത്തിയിരുന്നു.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ജ്യോതി സന്ദർശനം നടത്തിയതായാണ് സൂചന. മൂന്നാർ, തൃശൂർ കുത്താമ്പുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ജ്യോതി എത്തി ദൃശ്യങ്ങൾ ചിത്രീകരിച്ചതായാണ് കണ്ടെത്തൽ.
കേരളത്തിൽനിന്നുള്ള വിഡിയോകളിൽ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു ഏറ്റവും പ്രധാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, ചരിത്രസ്മാരകങ്ങൾ എന്നിവ പരാമർശിച്ച ശേഷമാണു തന്ത്രപ്രധാനമായ ഷിപ്‌യാഡ‍് കാണിക്കുന്നത്.
മൂന്നാർ, അതിരപ്പിള്ളി യാത്രയെക്കുറിച്ചു രണ്ടു വിഡിയോകളും ചെയ്തിട്ടുണ്ട്. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര, കോവളം, ജടായുപ്പാറ, വർക്കല, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നതാണു മറ്റൊരു വ്ലോഗ്. കണ്ണൂരിൽനിന്നു തൃശൂരിലേക്കുള്ള യാത്രാവിവരണവുമുണ്ട്.