വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ അഭിഭാഷകന്റെ ക്രൂര മർദ്ദനം. കോടതി വളപ്പിനുള്ളിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് സംഭവം. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മോപ് സ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ചാണ് മർദിച്ചത്.
സംഭവത്തിൽ സീനിയര്‍ അഭിഭാഷകനെ ബാര്‍ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. അഭിഭാഷകയ്ക്ക് ഒപ്പമാണെന്നും നിയമപരമായ എല്ലാ സഹായവും യുവതിക്ക് നൽകുമെന്നും ബാര്‍ അസോസിയേഷൻ പറഞ്ഞു.
മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമിലിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശ്യാമിലിയുടെ മുഖത്ത് ക്രൂരമായി മര്‍ദിച്ചതിന്‍റെ പാടുകള്‍ കാണാം. കവിളില്‍ ആഞ്ഞടിക്കുകയാണ് ചെയ്തതെന്നും ഇയാള്‍ ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്നും മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു.
ക്രൂരമായി മര്‍ദിച്ചതിന്‍റെ കാരണം കൃത്യമായി അറിയില്ല എന്നാണ് അഭിഭാഷക പറയുന്നത്. ബെയിലിന്‍റെ കൂടെ പുതുതായി വന്ന മറ്റൊരു ജൂനിയര്‍ ശ്യാമിലി ചെയ്യാത്ത ഒരു കാര്യം ബെയിലിനോട് പരാതിയായി ചെന്ന് പറഞ്ഞിരുന്നു. അതിന്‍റെ പേരില്‍ ശ്യാമിലിയെ പുറത്താക്കുമെന്ന് ബെയിലിന്‍ പറഞ്ഞിരുന്നു.
പിന്നീട് ഈ വിഷയത്തില്‍ ബെയിലിന്‍ ശ്യാമിലിയോട് ക്ഷമ ചേദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ശ്യാമിലി വീണ്ടും ഓഫീസിലേക്ക് പോകുകയായിരുന്നു. പുതിയതായി വന്ന ജൂനിയറിനോട് തന്‍റെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയാന്‍ ബെയിലിനോട് ശ്യാമിലി ആവശ്യപ്പെടുകയും ചെയ്തു.
അതാണ് ബെയ്ലിനെ പ്രകോപിപ്പിച്ചത് എന്നാണു കരുതുന്നത്. സംഭവത്തിൽ ബെയ്‌ലിൻ ദാസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ചോദ്യം ചെയ്യലിൽ മാത്രമേ മർദനത്തിന്റെ കാരണം ഉൾപ്പെടെ വ്യക്തമാകൂ.