തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി പ്രഫ. എം ആർ ശശീന്ദ്രനാഥിനതിരെയാണ് ഗവർണർ സസ്‌പെൻഡ് ചെയ്തത്. സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായ രണ്ടാം വർഷ ബിരുദ വിദ്യാർഥി ജെ എസ് സിദ്ധാർത്ഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ഇതു സംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചു.
സിദ്ധാർത്ഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് വൻ വീഴ്ചയുണ്ടായതായി ഗവർണർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ ഹൈക്കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
സിദ്ധാർത്ഥന്റേത് കൊലപാതകമാണെന്നും ഗവർണർ മാധ്യമങ്ങളോടു പറഞ്ഞു. ക്യാംപസിൽ എസ്എഫ്‌ഐ– പിഎഫ്ഐ കൂട്ടുകെട്ടാണുള്ളത്. എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക്ക് എസ്എഫ്ഐ ഓഫിസാക്കുന്നെന്നും ഗവർണർ കൂട്ടിച്ചേർത്തു.