‘ലൈക്ക് കിട്ടിയില്ലെങ്കിൽ പിന്നെന്തിനാ ഈ ലൈറ്റ്?’: സബ്സ്ക്രൈബേഴ്സിനെ കിട്ടാത്തതിനാൽ സ്റ്റുഡിയോ കത്തിച്ച് യൂട്യൂബർ! കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
റാഞ്ചി: ജാർഖണ്ഡിലെ ഗർവ ജില്ലയിൽ ഫോളോവേഴ്സ് വർധിക്കാത്തതിൽ നിരാശനായ 27കാരൻ സ്വന്തം വീട്ടിലെ യൂട്യൂബ് സ്റ്റുഡിയോയ്ക്ക് തീകൊളുത്തി.
ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ 10 ലക്ഷം രൂപയ്ക്കുമുകളിലുള്ള ഉപകരണങ്ങളും സ്വത്തുക്കളും കത്തിനശിച്ചു. വിധായക് പ്രജാപതി എന്ന യുവാവാണ് സ്റ്റുഡിയോ കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.
വീട്ടിൽ തന്നെ ഫിലിം എഡിറ്റിംഗും ഡിജിറ്റൽ പ്രവർത്തനങ്ങളും നടത്താൻ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ സ്റ്റുഡിയോ സ്ഥാപിക്കാൻ യുവാവ് പൂർവികസ്വത്ത് വരെ വിറ്റതായി നാട്ടുകാർ പറയുന്നു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും യൂട്യൂബിൽ പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ മാനസികമായി തളർന്നിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയായി ഒറ്റപ്പെട്ട നിലയിലായിരുന്നുവെന്നും മുൻ ഗ്രാമത്തലവൻ പ്രകാശ് കുമാർ അരുൺ വ്യക്തമാക്കി.
രാത്രി പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വീട്ടിൽ പുക നിറഞ്ഞതോടെ കുടുംബാംഗങ്ങൾ അകത്ത് കുടുങ്ങി. നിലവിളി കേട്ട് എത്തിയ അയൽക്കാരും പോലീസും ചേർന്ന് വാതിൽ തുറന്ന് കുടുംബത്തെ സുരക്ഷിതമായി പുറത്തെടുത്തു.
കുടുംബം രക്ഷപ്പെട്ടെങ്കിലും വിലകൂടിയ ക്യാമറകൾ, കമ്പ്യൂട്ടറുകൾ, ലൈറ്റിങ് സംവിധാനങ്ങൾ എന്നിവ മുഴുവൻ നശിച്ചു.
സംഭവത്തിന് ശേഷം പ്രജാപതി വീടിന്റെ പിൻവശം മതിൽ ചാടി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. അടുത്ത ദിവസം ബന്ധുക്കൾ കണ്ടെത്തിയ ഇയാളെ മാനസിക ചികിത്സയ്ക്കായി റാഞ്ചിയിലേക്ക് മാറ്റി.
കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സഹായം നൽകണമെന്ന് പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary
A 27-year-old YouTuber in Jharkhand allegedly set fire to his own home studio after becoming frustrated over not gaining followers. Equipment worth over ₹10 lakh was destroyed. His family was rescued by neighbors and police. He reportedly fled after the incident but was later found and taken for mental health treatment. The family is now facing financial hardship.
jharkhand-youtuber-burns-own-studio-over-no-followers
Jharkhand, YouTuber, Viral News, Fire Incident, Mental Health, India News, Social Media, Incident









