കാണാതായ ഐടിഐ വിദ്യാർത്ഥി മരിച്ച നിലയിൽ
പാലക്കാട്: പറമ്പിക്കുളത്ത് കാണാതായ ഐടിഐ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. എർത്ത് ഡാം ഉന്നതിയിൽ മുരുകപ്പൻ്റെ മകൻ അശ്വിൻ (21) ആണ് മരിച്ചത്.
വനത്തിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വിനെ കണ്ടെത്തിയത്. പറമ്പിക്കുളം ടൈഗർ ഹാളിൽ നടന്ന ക്യാമ്പിൽ പങ്കെടുക്കാൻ പോയതായിരുന്നു അശ്വിൻ. എന്നാൽ ക്യാമ്പ് മൂന്ന് കിലോ മീറ്റർ അകലെയുള്ള വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ കാണാതാവുകയായിരുന്നു.
തുടർന്ന് അശ്വിന്റെ അച്ഛൻ മുരുകൻ പറമ്പിക്കുളം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും പൊലീസുകാരും നടത്തിയ തിരച്ചിലിനിടെ തേക്ക് പ്ലാൻ്റേഷൻ ഭാഗത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ജില്ലാ ആശുപത്രിയിലെത്തിച്ച മൃതദേഹം നാളെ കാലത്ത് പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. അട്ടപ്പാടി ഐ ടി ഐയിൽ മെക്കാനിക്കൽ സെക്ഷനിൽ വിദ്യാർത്ഥിയായിരുന്നു.
സ്കൂൾ ബസ് തട്ടി; ആറുവയസ്സുകാരന് ദാരുണാന്ത്യം
പട്ടാമ്പിയിൽ അമ്മയുടെ കൺമുന്നിൽ വെച്ച് ആറ് വയസ്സുകാരൻ ബസ്സിടിച്ച് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്.
ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടിൽ കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകൻ ആരവ് ആണ് ചികിത്സയിലിരിക്കെ ബുധനാഴ്ച്ച രാവിലെയോടെ മരിച്ചത്.
വാടാനാംകുറിശി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വാഹനത്തിൽ നിന്നും വീടിനു മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടി.
ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: യുവതിയോടൊപ്പം പാലത്തിൽ നിന്ന് വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് ആണ് കണ്ടെത്തിയത്.
ബേക്കല്‍ പെരിയാട്ടടുക്കത്തെ രാജേഷ് (38) ആണ് മരിച്ചത്. ബന്ധുക്കളാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ബേക്കല്‍ എസ് ഐ സവ്യ സാചിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് രാജേഷിനേയും ഭര്‍തൃമതിയായ യുവതിയേയും പെരിയാട്ടടുക്കത്തില്‍ നിന്നും കാണാതായത്. സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അതേദിവസം രാത്രി ഇരുവരും വളപട്ടണം പുഴയില്‍ ചാടിയത്.
തുടർന്ന് രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതാകുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു. ബേക്കല്‍ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വളപട്ടണത്ത് എത്തുകയായിരുന്നു.
ഇരുവരും ചേർന്ന് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഞായറാഴ്ച അര്‍ധരാത്രിയോടെ വളപട്ടണം പാലത്തിലെത്തി.
വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍ നിന്ന് ആണ്‍സുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽ നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി.
ഈ സമയത്ത് തോണിയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ അവശനിലയില്‍ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയും ഭര്‍ത്താവിനൊപ്പം മടങ്ങുകയും ചെയ്തു.
Summary: Ashwin (21), an ITI student who went missing in Parambikulam, was found dead. His body was discovered hanging in the forest area near the Earth Dam.









