വയനാട് ദുരിത മേഖലയിൽ കയ്യും മെയ്യും മറന്നു അധാനിക്കുന്ന രക്ഷാപ്രവർത്തകർക്കായി ഈ സാമൂഹിക അടുക്കള നിർത്താതെ പ്രവർത്തനം തുടങ്ങിയിട്ട് ഇത് നാലാം ദിവസമാണ്. മേപ്പാടി ഗവ. പോളിടെക്നിക്കിൽ സജ്ജമാക്കിയ ഈ പാചകപ്പുര നാല് ദിവസമായി രാവും പകലും പ്രവർത്തിക്കുകയാണ്. (It has been four days since this kitchen started working non-stop in wayanad)
ഉപ്പുമാവ് കുറുമ തുടങ്ങിയ പ്രഭാത ഭക്ഷണം, ചോറ് സാമ്പാർ തോരൻ എന്നിവ അടങ്ങിയ ഉച്ചഭക്ഷണം, രാത്രിയിൽ ചപ്പാത്തിയും കറിയും എന്നിങ്ങനെയാണ് ദിവസയം ആയിരത്തിലധികം ആളുകൾക്ക് നൽകുന്നത്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ്സ് അസോസിയേഷനാണ് ഈ അടുക്കളയിൽ ഭക്ഷണം വെച്ചു വിളമ്പുന്നത്. തഹസിൽദാർ പി യു സിത്താരയാണ് ഭക്ഷണ വിതരണത്തിൻ്റെ നോഡൽ ഓഫീസർ.
ഡിവൈഎസ്പി കെ രാജേഷ്, ഹോട്ടൽ ആന്‍റ് റസ്റ്റോറൻ്റ് സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി നായർ, ജില്ലാ പ്രസിഡൻ്റ് യു സുബൈർ, സെക്രട്ടറി അസ്‌ലം ഷാ , ഫുഡ് സേഫ്ടി ഓഫീസർ നിഷ , റവന്യു ഇൻസ്പെക്ടർമാരായ എ വി സന്തോഷ്, എ വി ബാബു തുടങ്ങിയവരാണ് സാമൂഹിക അടുക്കളയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ദിനംപ്രതി ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലകളിൽ ഇവിടെ നിന്നും വിതരണം ചെയ്യുന്നത്. ദിവസവും പതിനായിരം ഭക്ഷണ പൊതികൾ വരെ നൽകാൻ ഈ കേന്ദ്രത്തിന് കഴിയും.