വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥി ഇന്ത്യൻ വംശജയായ കമല ഹാരീസ് തന്നെയെന്ന് ഉറപ്പായി.It has been confirmed that the candidate of the Democratic Party is Kamala Harris of Indian origin
സ്ഥാനാർത്ഥിയാകാൻ ആവശ്യമായ ഡെലിഗേറ്റുകളുടെ വോട്ടുകൾ കമല ഹാരിസ് സ്വന്തമാക്കിയെന്ന് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷൻ ജെയ്‌മി ഹാരിസൺ വ്യക്തമാക്കി.
അടുത്ത ആഴ്ച സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിക്കുമെന്ന് കമല ഹാരിസും വ്യക്തമാക്കി. ചൊവ്വാഴ്ചയോടെ കമല വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കമല ഹാരിസിന്റെ പേര് നിർദേശിച്ച ശേഷമാണ് ജോ ബൈഡൻ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത്. ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലായിരുന്നു മത്സരത്തിൽ നിന്ന് പിന്മാറാനുള്ള ബൈഡന്റെ തീരുമാനം എത്തിയത്.
സർവേകളിൽ ട്രംപിന് ബൈഡനേക്കാൾ നേരിയ ലീഡുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു പിന്മാറ്റം. എന്നാൽ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ആദ്യ വനിതയായ കമല ഹാരിസിനെതിരെ രൂക്ഷമായ ആക്രമണമാണ് എതിർ സ്ഥാനാർത്ഥി നടത്തുന്നത്.
കമല ഹാരീസിന്റെ വേരുകളുള്ളത് തമിഴ്നാട്ടിലെ തുളസേന്ദ്രപുരം ഗ്രാമത്തിലാണ്.ചെന്നൈയിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന തുളസേന്ദ്രപുരത്താണ് ഒരു നൂറ്റാണ്ട് മുമ്പ് കമലയുടെ മുത്തച്ഛൻ ജനിച്ചത്.
കമല ഹാരിസിന്റെ മുത്തച്ഛൻ പി.വി.ഗോപാലന്റെ ജന്മ ഗ്രാമമാണു തമിഴ്നാട്ടിലെ തിരുവാരൂർ തുളസേന്ദ്രപുരം. നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഗോപാലൻ നാട്ടിലല്ല ജീവിച്ചതെങ്കിലും ഗ്രാമവുമായുള്ള ബന്ധം കുടുംബം കാത്തുസൂക്ഷിച്ചു. കമലയുടെ അമ്മ ശ്യാമളയുടെ ഇളയ സഹോദരി ഡോ.സരള ചെന്നൈയിലാണ്.
പഠിക്കാനായാണ് കമലയുടെ അമ്മ ശ്യാമള ഗോപാലൻ അമേരിക്കയിലേക്ക് കുടിയേറിയത്. അവിടെവച്ച് പരിചയപ്പെട്ട ജമൈക്കൻ വംശജനായ ഡൊണാൾഡ് ജെ. ഹാരിസിനെ കമല വിവാഹം കഴിക്കുകയായിരുന്നു.
ദമ്പതികൾ പിന്നീട് വേർപിരിയുകയും ചെയ്തു. അഞ്ച് വയസ്സുള്ളപ്പോൾ കമല തുളസേന്ദ്രപുരം സന്ദർശിച്ചിട്ടുണ്ട്. മുത്തച്ഛനോടൊപ്പം ചെന്നൈ ബീച്ചുകളിൽ നടന്ന യാത്രകൾ കമല പിന്നീട് ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടുണ്ട്.
കമല ഹാരീസ് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ രണ്ട് ചരിത്രമാണ് രചിക്കപ്പെടുന്നത്. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയും അമേരിക്കൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന പദവിയും കമല ഹാരീസിന് സ്വന്തമാകും. ഇതുവരെ ഒരു വനിത പോലും യുഎസിൽ പ്രസിഡന്റായിട്ടില്ല.
യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി എത്തിയ ഇന്ത്യൻ വംശജയും വനിതയുമാണ് കമല. മാതാപിതാക്കളായ ശ്യാമള ഗോപാലനും സ്റ്റാൻഫഡ് സർവകലാശാലയിലെ മുൻ സാമ്പത്തികശാസ്ത്ര അധ്യാപകൻ ഡോണൾഡ് ഹാരിസും വേർപിരിഞ്ഞ ശേഷം, ഇന്ത്യയുടെ ഉൾത്തുടിപ്പുകളറിഞ്ഞും കറുത്തവർഗക്കാരിയായി സ്വയം തിരിച്ചറിഞ്ഞുമാണ് കമല വളർന്നത്. പൗരാവകാശ പ്രവർത്തകരായിരുന്നു മാതാപിതാക്കൾ. കറുത്തവർഗക്കാരെന്ന നിലയിൽ അനുഭവിച്ചിട്ടുള്ള അവഹേളനവും പരിഹാസവും മറന്നിട്ടില്ലാത്ത കമലയ്ക്കു പോരാട്ടവീര്യം കൂടുതലാണ്.
1964 ഒക്ടോബർ 20നു കലിഫോർണിയയിലെ ഓക്ലൻഡിലാണു ജനനം. പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് പഠനം കഴിഞ്ഞ് ഹേസ്റ്റിങ്സ് കോളജിൽ നിന്നു നിയമബിരുദം 1989ൽ ഓക്ലൻഡിൽ ഡിസ്ട്രിക്ട് അറ്റോർണിയായാണു കരിയർ തുടക്കം. 2010ൽ കലിഫോർണിയ അറ്റോർണി ജനറലായപ്പോൾ ആ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യൻ വംശജയുമായി. യുഎസ് സെനറ്റിലെത്തുന്നത് 2016ൽ. അറ്റോർണിയായ ഡഗ്ലസ് എംഹോഫിനെ 2014ൽ വിവാഹം ചെയ്തു. ഡമോക്രാറ്റ് പാർട്ടിയുടെ ആധുനിക മുഖം കമലയുടേതാണ്. യുവത്വവും വംശീയവൈവിധ്യവുമാണ് പാർട്ടിയുടെ കരുത്ത്.
ഡമോക്രാറ്റ് പാർട്ടിയിലെ ഇടതുനിരയോട് അനുഭാവം പുലർത്തുന്നതാണു കമലയുടെ നിലപാടുകൾ. സൗജന്യ കോളജ് വിദ്യാഭ്യാസം, ഗ്രീൻ ന്യൂ ഡീൽ പരിസ്ഥിതി പദ്ധതി, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയ പദ്ധതികൾക്ക് അവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബറാക് ഒബാമ പ്രസിഡന്റായിരിക്കുമ്പോൾ പണമിടപാടുകാരുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായ കേസിൽ കലിഫോർണിയയ്ക്കുവേണ്ടി വാദിച്ചു വിജയം കണ്ടതാണു കമലയെ ദേശീയശ്രദ്ധയിൽ കൊണ്ടുവന്നത്. ഗുണ്ട, ലഹരിമരുന്നു സംഘങ്ങൾക്കും പീഡകർക്കുമെതിരെ അവർ വിട്ടുവീഴ്ചയില്ലാതെ ശിക്ഷ വിധിച്ചു. സെനറ്റിലെത്തിയ ശേഷം ഇന്റലിജൻസ് കമ്മിറ്റിയിലും ജുഡീഷ്യറി കമ്മിറ്റിയിലും ശ്രദ്ധേയയായി.