ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിർദേശം. പുതിയതായി രൂപീകരിച്ച മേൽനോട്ട സമിതി തമിഴ്നാട് ഉന്നയിക്കുന്ന വിഷയങ്ങൾ പരിഗണിക്കണമെന്നും നിർദേശത്തിൽ പറയുന്നു. തർക്കമുണ്ടെങ്കിൽ മേൽനോട്ട സമിതി കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്.
മേൽനോട്ട സമിതി ചെയർമാൻ ഇരു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണമെന്നും ഡാമുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ ചീഫ് ജസ്റ്റിസിൻറെ ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. വിഷയങ്ങളിലുണ്ടായ തീരുമാനം നാലാഴ്ചയ്ക്കുള്ളിൽ മേൽനോട്ട സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകണം എന്നാണ് നിർദേശം. മുല്ലപ്പെരിയാർ വിഷയം കോടതിയിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട വിഷയമാണോയെന്നും സുപ്രീം കോടതി ചോദിച്ചു.
മേൽനോട്ട സമിതിയടക്കമുള്ള സാഹചര്യത്തിൽ അതിലൂടെ വിഷയങ്ങൾ പരിഹരിക്കാമല്ലോയെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടിൽ എന്തെങ്കിലും ചെയ്താൽ കേരളം തകരുമെന്ന് പ്രചാരണമെന്നാണെന്നും കോടതി പറഞ്ഞു. അതേസമയം, കേരളം വിഷയം നീട്ടിക്കൊണ്ടുപോകുകയാണെന്നാണ് തമിഴ്നാട് കോടതിയിൽ വാദിച്ചത്. പഴയ ഡാം പൊളിച്ച് പുതിയത് പണിയാനാണ് കേരളത്തിൻറെ ശ്രമമെന്ന് തമിഴ്നാട് പറഞ്ഞു. അതേസമയം, കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലെയെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ ചോദിച്ചത്.