തിരുവനന്തപുരം: ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. വധശ്രമം, മാരകായുധങ്ങൾ കൊണ്ട് മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രണ്ടാനച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ നോക്കി നിന്നെന്ന് കുട്ടി മൊഴി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. കുഞ്ഞിനെ എത്രയും വേഗം സുരക്ഷിതമായ ഇടത്തേക്ക് മാറ്റുമെന്ന് ബാലാവകാശകമ്മീഷൻ അറിയിച്ചു. പരിരക്ഷ നൽകുമെന്നും കുഞ്ഞിനെ ഇന്ന് സന്ദർശിക്കുമെന്നും കമ്മീഷൻ ചെയർപേഴ്സൺ ഷാനിബ പറഞ്ഞു. കുട്ടികളെ സംരക്ഷിക്കാത്ത മാതാപിതാക്കൾക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും സെക്ഷൻ 75 ചുമത്തി കേസെടുക്കണമെന്നുമാണ് കമ്മീഷന്റെ ആവശ്യം. സമാനമായ രീതിയിൽ നിരവധി കേസുകൾ ദിനംപ്രതി എത്തുന്നുണ്ട്. രണ്ടാനച്ഛൻ, രണ്ടാനമ്മ എന്നിവരുടെ ഉപദ്രവങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനെ എത്തുന്ന കുഞ്ഞുങ്ങളെ ബാലാവകാശ കമ്മീഷൻ സംരക്ഷിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഷാനിബ പറഞ്ഞു. സംഭവത്തിൽ അമ്മ അഞ്ജനയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തത്. രണ്ടാനച്ഛൻ അനുവാണ് ഒന്നാം പ്രതി. അനുവും, അഞ്ജനയും ഫോർട്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്. അമ്മ അഞ്ജന മർദനത്തിന് കൂട്ടുനിന്നെന്ന് എഫ്ഐആറിൽ പറയുന്നു. കുട്ടിയെ ശിശു സംരക്ഷണ സമിതിയിലേക്ക് മാറ്റിയിട്ടുണ്ട്. അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അടിച്ചുമാണ് രണ്ടാനച്ഛൻ കുട്ടിയെ ആക്രമിച്ചത്. ആറ് മാസമായി അനു കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ്വിവരം.
പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനിൽ കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്.നോട്ട് എഴുതാത്തതിനാണ് മർദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
