വടക്കൻ പാട്ടുകളിലൂടെ പാടിപ്പതിഞ്ഞ കളരിയങ്കത്തിന്റെ മർമ്മസ്ഥാനമാണ് വടകര. രാഷ്ട്രീയക്കളരിപ്പയറ്റുകളുടെ പേരിലും എന്നും കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് ഈ മണ്ഡലം. നിയമസഭാ തിരഞ്ഞെടുപ്പായാലും ലോക്സഭാ തിരഞ്ഞെടുപ്പായാലുംമറ്റെല്ലാ മണ്ഡലങ്ങളേക്കാളും അൽപ്പം ചൂട് കൂടുതലാകും വടകരയിൽ.
കടത്തനാടൻ മണ്ണിൽ ഇക്കുറി കൈപ്പത്തിയോ, അരിവാൾ ചുറ്റിക നക്ഷത്രമോ? അങ്കത്തിന് സമാനമായ വീറും വാശിയും നിറയുന്ന തെരഞ്ഞെടുപ്പ് പ്രചാരണം വടകരയിൽ പാരമ്യത്തിൽ എത്തി. തുടർച്ചയായ മൂന്നു തവണ കോൺഗ്രസിനെ തുണച്ച വടകരയുടെ മനസ്സിൽ ഇക്കുറി എന്തായിരിക്കും? രണ്ട് എംഎൽഎമാർ മത്സരിക്കുന്ന കേരളത്തിലെ ഏക മണ്ഡലം. യുഡിഎഫിനായി കോൺഗ്രസിൻ്റെ ഷാഫി പറമ്പിലും എൽഡിഎഫിനായി സിപിഎമ്മിൻ്റെ കെകെ ശൈലജയും. വടകരയിൽനിന്ന് ആര് ലോക്സഭയിൽ എത്തും? സാധ്യതകൾ നോക്കാം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ കെ.കെ.ശൈലജയും, ശക്തമായ ത്രികോണമത്സരം നടന്ന പാലക്കാട്ട് മിന്നും വിജയം നേടിയ ഷാഫി പറമ്പിലും. ശൈലജയുടെ ജനസമ്മിതിയിൽ മണ്ഡലം പിടിക്കാൻ എൽഡിഎഫ് ഇറങ്ങിയപ്പോൾ ജനസമ്മതിയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ഷാഫി പറമ്പിലിനെ നിർത്തി യുഡിഎഫ് പ്രതിരോധം തീർത്തതോടെയാണ് വടകരയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറി മറിഞ്ഞത്. പോരാട്ടം ഷാഫിയും ശൈലജയും തമ്മിലെങ്കിലും പ്രഫുലും വലിയ സാന്നിദ്ധ്യമാണ് വടകരയിൽ. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി 80,128 വോട്ട് നേടിയതിൽ നിന്ന് ഇത്തവണ ഒരുലക്ഷമെങ്കിലും കടക്കാൻ സാധ്യതയുണ്ട്. പ്രഫുൽ കൂടുതൽ പിടിക്കുന്ന വോട്ടുകൾ ആരുടേതാകും? ശൈലജയുടേതാകാനാണ് സാദ്ധ്യത. കാര്യങ്ങൾ ഇങ്ങനെയൊക്കെയെങ്കിലും പ്രവചനാതീതം തന്നെ വടകര. കണക്കുകൾ കൂട്ടുമ്പോൾ കെ.കെ. ശൈലജയ്ക്കും ഷാഫിക്കും ഒരുപോലെ വിജയസാദ്ധ്യതയുണ്ട്. അടിയൊഴുക്കുകൾ ആർക്കൊപ്പമാകുമെന്ന ടെൻഷൻ വടകരയിലെ വോട്ടർമാർക്കുണ്ട്. പോരാട്ടത്തിന്റെ കനൽക്കാറ്റ് വീശുന്ന വടകരയിൽ ആര് വാഴും ആര് വീഴും എന്നത് പ്രവചനാതീതം
ടി പി ചന്ദ്രശേഖരനെന്ന പേര് ഓര്‍ക്കാട്ടേരിയിലും ഒഞ്ചിയത്തുമെല്ലാം ജ്വലിച്ചുനിന്നതോടെയാണ് ഇടത് കോട്ട സിപിഎമ്മിന് മുന്നില്‍ ബാലികേറാമലയായത്. സമാനതകളില്ലാത്ത വിധത്തില്‍ 2012 മേയ് നാലിന് ഒഞ്ചിയത്ത് വീണ 56 വെട്ട് കേരള രാഷ്ട്രീയത്തില്‍ തീക്കനലായി. ഇന്നും സിപിഎമ്മിനെ കടന്നാക്രമിക്കാനൊരു വടിയായ എതിര്‍ചേരിയിലുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്ന ഭീകരതയുടെ ചോര ചുവപ്പാണ് ടി പിയെന്ന പേര്. ആ പേര് തന്നെയാണ് ഇടതുപക്ഷമായ വടകരയെ 2009 മുതല്‍ കോണ്‍ഗ്രസിന്റെ കൈവെള്ളയിലെത്തിച്ചത്. 2008ല്‍ ഒഞ്ചിയത്തുണ്ടായ വിഭാഗീയതയും സിപിഎമ്മില്‍ നിന്ന് ഇറങ്ങിപ്പോയവരുണ്ടാക്കിയ ആര്‍എംപിയെന്ന പാര്‍ട്ടിയും വടകരയുടെ മനസ്സിനെ സ്വാധീനിച്ചത് 2009 തിരഞ്ഞെടുപ്പു മുതലാണ്. 96 മുതല്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ കണ്ണടച്ച് ജയിപ്പിച്ച മണ്ണ് പിന്നീട് പാര്‍ട്ടിയ്‌ക്കെതിരായത് 2012ലെ ടിപി രക്തസാക്ഷിത്വത്തിന് പിന്നാലെയാണ്. ഇക്കുറി വടകരയില്‍ പോരാട്ടം കനക്കുന്നത് കെ കെ ശൈലജ ടീച്ചറുടേയും ഷാഫി പറമ്പിലിന്റേയും വരവോടെയാണ്. ഇന്ന് പൊതു മണ്ഡലത്തിലെ സ്ത്രീകള്‍ നിരന്തരം നേരിടുന്ന അശ്ലീല അപഹാസ്യ പരാമര്‍ശങ്ങള്‍ക്കും സൈബറാക്രമണങ്ങള്‍ക്കും കെ കെ ശൈലജ ടീച്ചര്‍ പാത്രമാകുമ്പോള്‍ വടകര വീണ്ടും കേരളത്തില്‍ ചര്‍ച്ചയാവുകയാണ്. സൈബറാക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് ഇടത് പക്ഷം ആരോപിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മൗനത്തിലാണ്. വടകരയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നിലവിലത്തെ വിവാദത്തിന് കഴിയുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
വ്യത്യസ്തതകൾ ഏറെയുള്ള ഭൂപ്രകൃതിയാണ് വടകരയുടേത്. ഏഴ് നിയമസഭാ മണ്ഡലങ്ങളുള്ള വടകരയിൽ തീരദേശവും മലയോരവുമെല്ലാം ഉൾപ്പെടും. തലശ്ശേരിയും കൂത്തുപറമ്പും വടകരയും നാദാപുരവും കുറ്റ്യാടിയും പേരാമ്പ്രയും കൊയിലാണ്ടിയുമുൾപ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം. കടലിനോട് ചേർന്ന് വടകരയും തലശ്ശേരിയും കൊയിലാണ്ടിയുമുണ്ട്. പേരാമ്പ്രയും കുറ്റ്യാടിയും മലയോരമുൾപ്പെടുന്ന സ്ഥലങ്ങളാണ്. കണ്ണൂർ ജില്ലയിലുൾപ്പെടുന്ന തലശ്ശേരിയും കൂത്തുപറമ്പും സംശയമേതുമില്ലാതെ ഇടതുപക്ഷത്തോടൊപ്പമാണെന്ന് പറയാവുന്നത് തന്നെയാണ്. കോഴിക്കോട് ജില്ല നോക്കിയാൽ കൊയിലാണ്ടിയും പേരാമ്പ്രയും ഇതുപോലെതന്നെ ഇടതു ശക്തികേന്ദ്രങ്ങളാണ്. പക്ഷേ ഇവിടെ പരാമർശിക്കാത്ത മൂന്നു സ്ഥലങ്ങളുണ്ട് അത് വടകരയും നാദാപുരവും കുറ്റ്യാടിയുമാണ്. ഈ മൂന്നു മണ്ഡലങ്ങളുടെ ഉള്ളിലെന്താണെന്ന് പ്രവചനം അസാധ്യം.
എങ്ങോട്ട് തിരിയുമെന്ന് പ്രവചിക്കാൻ കഴിയാത്ത വടകരയും മുസ്ലീം വോട്ടുകൾ അധികമുള്ള കുറ്റ്യാടിയും, നാദാപുരവും തലശ്ശേരിയും ആരുടെ കൂടെ നിൽക്കുമെന്നുമുള്ളതനുസരിച്ചാണ് ഈ ലോക്‌സഭാ മണ്ഡലത്തിന്റെ വിധി തീരുമാനിക്കപ്പെടുക. അവസാന നിമിഷം ഷാഫി പറമ്പിലിനെ അവതരിപ്പിക്കുകയെന്ന സർജിക്കൽ സ്‌ട്രൈക്കിന് കോൺഗ്രസ് മുതിർന്നതിനു കാരണവും ഇതുതന്നെ.