യുഎസും ഇസ്രയേലും കൈക്കോർക്കുമോ?
ഇറാൻ- ഇസ്രായേൽ യുദ്ധം രൂക്ഷമായി കൊണ്ടിരിക്കെ ലോകം ഉറ്റുനോക്കുന്നത് യുഎസിലേക്കാണ്. ഇറാനെ തകർക്കാനായി യുഎസ് ഇസ്രയേലിനു കൈകൊടുക്കുമോ എന്നതാണ് നിലവിൽ ഉയരുന്ന പ്രധാന ചോദ്യം.
ഇരു രാജ്യങ്ങളും കൈകോർത്താൽ ഇറാന്റെ ഫോർഡോ ആണവകേന്ദ്രമാകും യുഎസിന്റെ പ്രധാന ലക്ഷ്യമാകുക എന്നാണ് റിപ്പോർട്ട്.
എന്താണ് ഫോർഡോ
ഇറാന്റെ രണ്ടാമത്തെ പ്രധാന ആണവസമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോർഡോ അഥവാ ഷാഹിദ് അലി മുഹമ്മദി ആണവ കേന്ദ്രം.
തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായി വിശുദ്ധനഗരമായ ക്വോമിന് സമീപം പർവതങ്ങൾക്കു കീഴിലായി 262 മുതൽ 295 അടി വരെ താഴ്ചയിലാണ് ഫോർഡോ നിർമിച്ചിട്ടുള്ളത്.
ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളും ഇറാൻ റവല്യുഷനറി ഗാർഡ് കോറിന്റെ പഴുതടച്ച കാവലുമുള്ള ഫോർഡോയിലാണ് ആണവായുധ നിർമാണത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം ഇറാൻ നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
യുദ്ധം ഇറാനും ഇസ്രയേലും തമ്മിൽ: എലിക്കെണിയിൽ പെട്ടതുപോലെ ബ്രിട്ടീഷുകാർ…!
രണ്ടു ഹാളുകളിലായി 3,000 സെൻട്രിഫ്യൂജുകൾ ആണ് ഇവിടെ പ്രവർത്തിക്കുന്നത്. സമ്പുഷ്ട യുറേനിയത്തിന്റെ ശേഖരം വിശാലമാക്കാൻ ഇറാൻ ലക്ഷ്യമിടുന്നതും ഫോർഡോയിൽ തന്നെയാണ്.
ഫോർഡോ ആണവകേന്ദ്രത്തിന്റെ നിർമാണം ഇറാൻ രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ തുടങ്ങിയെങ്കിലും 2004ലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ ഉപഗ്രഹ ചിത്രങ്ങൾ ലോകം ശ്രദ്ധയിൽ വന്നത്. തുടർന്ന് 2009ൽ നിർമാണം ഏറക്കുറെ പൂർത്തിയായി.
ഒബാമയുടെ വെളിപ്പെടുത്തൽ
ഫോർഡോയെക്കുറിച്ചുള്ള വിവരങ്ങൾ ഇറാൻ അതീവ രഹസ്യമായി സൂക്ഷിച്ചെങ്കിലും 2009ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഗോർഡൻ ബ്രൗണും ഫോർഡോയെക്കുറിച്ച് ലോകത്തോടു വെളിപ്പെടുത്തുകയാണ് ചെയ്തത്.
ഫോർഡോയുടെ വലുപ്പവും ശേഷിയും സമാധാനപരമായ ഒരു പദ്ധതിയുമായി ചേർന്നു പോകുന്നതല്ലെന്ന ആശങ്കയാണ് ഒബാമ അന്ന് പങ്കുവച്ചത്.
എന്നാൽ പാശ്ചാത്യ രാജ്യങ്ങൾക്ക് ഫോർഡോയെക്കുറിച്ച് വിവരം ലഭിച്ചെന്നറിഞ്ഞ ഇറാൻ ഒബാമയുടെ വെളിപ്പെടുത്തലിന് ഏതാനും ദിവസം മുൻപ്, തങ്ങൾ ഒരു ആണവകേന്ദ്രം നിർമിക്കാനാഗ്രഹിക്കുന്നെന്ന് രാജ്യാന്തര ആണവോർജ ഏജൻസിയെ അറിയിച്ചിരുന്നു.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാനാണ് ഭൂഗർഭ ആണവകേന്ദ്രം നിർമിക്കുന്നതെന്നാണ് ഐഎഇഎയ്ക്ക് നൽകിയ വിശദീകരണം.
3000 സെൻട്രിഫ്യൂജ് വരെയാണ് ഫോർഡോയുടെ ശേഷിയെന്നാണ് ഇറാൻ ഐഎഇഎയെ അറിയിച്ചിട്ടുള്ളത്.
ഐഎഇഎയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഫോർഡോയിൽ 60 % വരെയാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നത്.
ഇസ്രയേലും യുഎസും ഉയർത്തിക്കാട്ടുന്ന പ്രധാന ഭീഷണി
അണുബോംബുകൾ നിർമിക്കാനാകുന്ന 90 % സമ്പുഷ്ടീകരിച്ച യുറേനിയം ഉൽപാദിപ്പിക്കാൻ ഫോർഡോയ്ക്ക് വളരെ വേഗത്തിൽ കഴിയുമെന്നതാണ് ഇസ്രയേലും യുഎസും ഉയർത്തിക്കാട്ടുന്ന ഭീഷണി. നിലവിലെ സാഹചര്യത്തിൽ മൂന്നാഴ്ച കൊണ്ട് ഫോർഡോയ്ക്ക് ഇത് സാധ്യമാകും.
നതാൻസിൽപോലും 5 ശതമാനം മാത്രമാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നത്. 2023ൽ 83.7 % സമ്പുഷ്ടികരീച്ച യുറേനിയം കണ്ടെത്തിയതായി ഐഎഇഎ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഫോർഡോയെ ഇല്ലാതാക്കാതെ ഇറാന്റെ ആണവശക്തി പൂർണമായി ഇല്ലാതാക്കാൻ ഇസ്രയേലിന് കഴിയില്ലെന്ന് സാരം.
ജൂലായ് 13ന് ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഫോർഡോയെയും ലക്ഷ്യമിട്ടെങ്കിലും അതൊന്നും ഫോർഡോയുടെ നഖത്തിൽ പോലും തട്ടിയില്ല.
ലക്ഷ്യം കാണാൻ യുഎസിന്റെ സഹായം കൂടിയേ തീരു
നിലവിൽ ഫോർഡോയെ തകർക്കാൻ ലോകത്ത് ഒരേയൊരു ശക്തിക്കു മാത്രമേ ഇസ്രയേലിനെ സഹായിക്കാനാകൂ. അത് യുഎസിനാണ്. ഭൂമിക്കടയിൽ ഇത്രയും ആഴത്തിലുള്ള ലക്ഷ്യം തകർക്കാനാകുന്ന ആയുധം നിലവിൽ യുഎസിന്റെ പക്കൽ മാത്രമാണുള്ളത്.
30,000 പൗണ്ട് ബോംബ്, ജിബിയു–57, മാസീവ് ഓർഡ്നൻസ് പെനട്രേറ്റർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആയുധത്തിനായാണ് ഇസ്രയേൽ യുഎസിന്റെ സഹായം തേടുന്നത്.
30,000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്ററിനെ വഹിക്കാൻ ശേഷിയുള്ളത് യുഎസ് വ്യോമസേനയുടെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾക്കു മാത്രമാണ്. ഇതും ഇസ്രയേലിന്റെ പക്കലില്ല എന്നതാണ് അവർ നേടുന്ന പ്രധാന വെല്ലുവിളി.
Summary: As the Iran-Israel conflict intensifies, global attention is focused on the United States. The key question remains: Will the U.S. support Israel in a decisive move to counter Iran?