അയ്യപ്പന്റെ പേരിൽ പഞ്ചലോഹ തട്ടിപ്പ്
കൊച്ചി: ശബരിമലയിൽ അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി ലഭിച്ചെന്നറിയിച്ച് സ്വകാര്യ വ്യക്തി പണസമാഹരണം നടത്തുന്നത് ഹൈക്കോടതി തടഞ്ഞു.
ക്ഷേത്രാങ്കണത്തിൽ വിഗ്രഹം വയ്‌ക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല. അതിന്റെ പേരിൽ പണപ്പിരിവ് നടത്താനാകില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന അറിയിപ്പ് വെർച്ച്വൽ ക്യൂ പ്ലാറ്റ് ഫോമിൽ പരസ്യപ്പെടുത്താനും കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു.
ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം സ്വമേധയാ എടുത്ത കേസാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് പരിഗണിക്കുന്നത്.
അതേ സമയം വാദത്തിനിടെ കോടതി ഇന്നലെ ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ വിശദീകരണം തേടിയിരുന്നു. ആചാരങ്ങളെ ബാധിക്കാത്ത വിധം പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതിനു വേണ്ട സഹായങ്ങൾ നൽകാൻ നിർദ്ദേശിച്ച് ദേവസ്വം ബോർഡ് സെക്രട്ടറി കഴിഞ്ഞ് 4ന് കത്തയച്ചിരുന്നതായി എക്സിക്യുട്ടിവ് ഓഫീസർ വ്യക്തമാക്കി.
എന്നാൽ, പണസമാഹരണത്തിന് നിർദ്ദേശിച്ചിട്ടില്ലെന്നും വിഗ്രഹം സ്ഥാപിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് അഭിഭാഷകൻ ജി. ബിജുവിന്റെ വിശദീകരണം. ഇക്കാര്യത്തിൽ വ്യക്തത തേടിയ കോടതി ഇത് സംബന്ധിച്ച ഫയലുകൾ ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിഷയം ഇന്ന് വീണ്ടും പരിഗണിക്കും.
അനുമതി നൽകിയെന്ന്
തമിഴ്നാട്ടിലെ ഈറോഡിലുള്ള ലോട്ടസ് മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ.ഇ.കെ. സഹദേവനാണ് വിഗ്രഹം ക്ഷേത്രാങ്കണത്തിൽ സ്ഥാപിക്കാൻ കേരള സർക്കാരും ബോർഡും അനുമതി നൽകിയെന്ന് തെറ്റിധരിപ്പിച്ച് പണപ്പിരിവ് തുടങ്ങിയത്.
ഇതിനായി ക്യൂ ആർ കോഡ് സഹിതം തമിഴിൽ നോട്ടീസും അച്ചടിച്ച് പുറത്തിറക്കിയിരുന്നു. ശബരിമലയിൽ രണ്ട് അടി ഉയരവും 108 കിലോ തൂക്കവുമുള്ള 9 ലക്ഷം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാൻ അനുമതി കിട്ടിയെന്നാണ് ആശുപത്രി ഉടമ തമിഴ്നാട്ടിലടക്കം പ്രചരിപ്പിച്ചത്.
ഇത് ആരാധനയ്‌ക്കുള്ളതാണെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്. ദിവ്യത്വത്തെ ബാധിക്കും. ഇത്തരത്തിലൊന്ന് സ്ഥാപിച്ചാൽ ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തിന്റെ ദിവ്യത്വത്തെ ബാധിക്കുമെന്ന് തന്ത്രി വ്യക്തമാക്കിയതായി സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിലുണ്ട്. തീരുമാനം തന്നെ അറിയിച്ചിട്ടില്ലെന്നും തന്ത്രി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ലോട്ടസ് ആശുപത്രി ചെയർമാന് നോട്ടീസിനും നിർദ്ദേശിച്ചു
ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി
പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ ശബരിമലയിലേക്ക് യാത്ര നടത്തിയ സംഭവത്തിൽ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടി സ്പെഷ്യൽ കമ്മീഷണർ.
പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ട്രാക്ടറിൽ ആളെ കയറ്റാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
അത് ലംഘിച്ച് പൊലീസ് ഉന്നതൻ ട്രാക്ടറിൽ മലകയറി എന്നാണ് വിവരം. കഴിഞ്ഞ സീസണിൽ സ്പെഷ്യൽ കമ്മീഷണർ നിയമലംഘിച്ച ട്രാക്ടറുകൾക്കെതിരെ കർശന നടപടി എടുത്തിരുന്നു.
പൊലീസിന്റെ തന്നെ ട്രാക്ടറിലാണ് ഉന്നത ഉദ്യോഗസ്ഥൻ പോയതെന്നാണ് വിവരം. ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവു എന്നാണ് ഹൈക്കോടതിയുടെ കർശന നിർദേശം. നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്കായി നട തുറന്നിരുന്നു.
English Summary :
The High Court has barred a private individual from collecting funds by claiming that permission has been granted to install a Panchaloha idol of Lord Ayyappa at Sabarimala