ആല്‍വാര്‍: പോലീസ് റെയ്ഡനിടെ ചവിട്ടേറ്റ് 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് സംഭവം. സൈബര്‍ കേസില്‍ കുഞ്ഞിന്റെ പിതാവ് ഇമ്രാനായുള്ള തിരച്ചിലിനിടെയാണ് കുഞ്ഞിന് ചവിട്ടേറ്റത്.
മാര്‍ച്ച് രണ്ടിന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. ഇമ്രാനായുള്ള തിരച്ചിലിനിടെ മുറിയില്‍ ഉണ്ടായിരുന്ന കുഞ്ഞിനെ പോലീസുകാര്‍ ചവിട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ആല്‍വാറില്‍ നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. 2 പോലീസുകാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഉറങ്ങിക്കിടന്ന തങ്ങള്‍ പൊലീസ് വാതിലില്‍ ശക്തിയായി മുട്ടുന്നത് കേട്ടാണ് ഉണര്‍ന്നതെന്നും വാതില്‍ തുറന്ന തന്നെ പിടിച്ചുതള്ളി പൊലീസ് വീട്ടിലേക്ക് കയറിയെന്നും ഇമ്രാന്റെ ഭാര്യ റസീദ പറയുന്നു. കുഞ്ഞും തന്റെ ഭര്‍ത്താവും കട്ടിലില്‍ ആണ് കിടന്നിരുന്നത്. കട്ടിലില്‍ നിന്ന് ഭര്‍ത്താവിനെ പൊലീസ് വലിച്ചിറക്കാന്‍ നോക്കി. തുടർന്ന് കുഞ്ഞ് കിടക്കുന്നുണ്ടെന്ന് അലറി പറഞ്ഞിട്ടും കേൾക്കാതെ പൊലീസ് കുഞ്ഞിനെ ചവിട്ടി കൊണ്ട് ഭര്‍ത്താവിനെ വലിച്ചിറക്കി കൊണ്ടുപോയെന്നും റസീദ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുഞ്ഞ് കൊല്ലപ്പെട്ട വിവരം കുടുംബം ആദ്യം നയ്ഗാവ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും പറയുന്നത് കള്ളമാണെന്ന് ആരോപിച്ച് തങ്ങളെ തിരിച്ചയയ്ക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു. തന്നെ മര്‍ദിച്ച് അവശനാക്കിയ ശേഷം പരാതിയൊന്നുമില്ലെന്ന് തന്നെ കൊണ്ട് എഴുതിച്ച് ഒപ്പിടുവിച്ചുവെന്നും റസീദയുടെ ഭര്‍തൃ സഹോദരന്‍ ഷൗക്കീന്‍ ആരോപിച്ചു.