ന്യൂഡൽഹി: പ്രശസ്ത ഇന്ത്യൻ സംരംഭക ശ്രുതി ചതുർവേദിയെ യു.എസ് വിമാനത്താവളത്തിൽ എട്ട് മണിക്കൂർ തടഞ്ഞുവച്ചു.
ലഗേജിൽ സംശയാസ്പദമായി പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ തടഞ്ഞത്. പ്രശസ്ത പബ്ലിക് റിലേഷൻസ് സ്ഥാപനമായ ചൈപാനിയുടെ സ്ഥാപകയാണ് ശ്രുതി ചതുർവേദി.
പവർ ബാങ്ക് കണ്ടെത്തിയതിനെ തുടർന്ന് എട്ട് മണിക്കൂർ തടഞ്ഞുവെക്കുകയും ഉദ്യോഗസ്ഥർ പിന്നീട് ശരീര പരിശോധന നടത്തുകയും ചെയ്തു. അമേരിക്കയിലെ അലാസ്കയിലുള്ള ആങ്കറേജ് വിമാനത്താവളത്തിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ശ്രുതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്ക് വെച്ചു.
‘പൊലീസും എ.ഫ്ബി.ഐയും ചോദ്യം ചെയ്തെങ്കിലും വളരെ മോശമായാണ് തന്നോട് പെരുമാറിയത്. ഫോൺ, വാലറ്റ് ഉൾപ്പെടെയുള്ള സ്വകാര്യ വസ്തുക്കൾ പിടിച്ചെടുക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റി പരിശോധന നടത്തുകയും ചെയ്തു.
ആരെയെങ്കിലും ഫോൺ വിളിക്കാൻ പോലും അനുവാദം നൽകിയില്ല. വിശ്രമമുറി ഉപയോഗിക്കാൻ അനുമതി നിഷേധിക്കുകയും വിമാനയാത്ര ഒഴിവാക്കുകയും ചെയ്തു.
ആ അവസ്ഥ ഭീകരമായിരുന്നു’. വിദേശകാര്യ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടാണ് ശ്രുതി പോസ്റ്റ് ഷെയർ ചെയ്തത്. ശ്രുതി ചതുർവേദിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശങ്ക പ്രകടിപ്പിച്ച് കമൻറ് ചെയ്തത്.