തൃശൂർ: കടലാമകൾ വലകളിൽ കുടുങ്ങാതെ സംരക്ഷിക്കുന്ന ‘ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസ്’ ഘടിപ്പിക്കാത്തതിനാൽ കടൽ കടക്കാനാകാതെ ഇന്ത്യൻ കടൽച്ചെമ്മീൻ.
യുഎസിൽ ആറുവർഷം മുമ്പ് ഏർപ്പെടുത്തിയ ഇന്ത്യൻ കടൽച്ചെമ്മീൻ നിരോധനം തുടരുകയാണ്. മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കുറയാനും കോടികളുടെ നഷ്ടത്തിനും ഇത് കാരണമായിട്ടുണ്ട്.
അമേരിക്കയിൽ കടലാമ സംരക്ഷണത്തിന് വൻ പ്രാധാന്യമാണ് നൽകുന്നത്. നേരത്തെ യു.എസിൽ എല്ലാ വർഷവും ഇറക്കുമതി ചെയ്തിരുന്ന ചെമ്മീനിന്റെ 30 ശതമാനത്തിലേറെയും ഇന്ത്യയിൽ നിന്നായിരുന്നു.
ഇതിൽ 60 ശതമാനത്തോളം കേരളത്തിലേതും.20,000 രൂപയാണ് ടർട്ടിൽ എക്‌സ്‌ക്ലൂഡർ ഡിവൈസിന്റെ വില വരുന്നത്. മത്സ്യലഭ്യത പ്രതിവർഷം കുറയുന്നതിനിടെ ഉപകരണം എങ്ങനെ വാങ്ങുമെന്നാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ചോദിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സൗജന്യമായോ സബ്സിഡിയോടെയോ ഈ ഉപകരണം നൽകിയിട്ടുമില്ല. ഇന്ത്യയിലെങ്ങും ഉപകരണമില്ല.
യൂറോപ്യൻ യൂണിയനും ജപ്പാനും ചൈനയും അടക്കമുള്ള രാജ്യങ്ങൾ വളരെ വില കുറച്ചാണ് കടൽച്ചെമ്മീനെടുക്കുന്നത്. എന്നാൽമറ്റ് ചെമ്മീനുകൾക്ക് നിരോധനമില്ല.
രാജ്യത്തും കടലാമസംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ കടലാമ പ്രൊജക്ടിലെ റിസർച്ച് അസോസിയേറ്റായ പാർവതി നമ്പ്യാർ പറയുന്നു.
ട്രോളിംഗ് വലകളിലും പെലാജിക് വലകളിലുമാണ് കടലാമകൾ അകപ്പെടുന്നത്. മീൻ കൂടിക്കിടക്കുന്ന ഭാഗത്ത് ഡിവെെസ് ഉറപ്പിച്ചാൽ മാത്രം വലയിൽ നിന്ന് കടലാമകൾക്ക് പുറത്തുകടക്കാം.
എന്നാൽ മീൻ പുറത്തുപോകുകയുമില്ല. വലയിൽ കുടുങ്ങിയാണ് കടലാമകളേറെയും നശിക്കുന്നത്. ചെമ്മീൻ, ലോബ്സ്റ്റർ, ട്യൂണ തുടങ്ങിയ വിലയേറിയ സമുദ്രജീവികൾക്ക് പ്രയോജനപ്പെടുന്ന കടൽപ്പുല്ലുകളുടെയും പവിഴപ്പുറ്റുകളുടെയും ആരോഗ്യത്തിന് കടലാമകൾ ആവശ്യമാണ്.
കേരളത്തിൽ കൂടുതൽ കടലാമകളുള്ളത് ചാവക്കാട് ബ്ളാങ്ങാട്, ഇരട്ടപ്പുഴ മേഖലകളിലാണ്. 2007 മുതൽ ഇവിടങ്ങളിൽ കടലാമസംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ആമകളുടെ മുട്ടകൾ സംരക്ഷിച്ച് കടലിലേക്ക് ഒഴുക്കിവിടുകയാണ് പതിവ്.