അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി
ഇന്ത്യന്‍ വംശജര്‍ക്ക് നേരെ അടുത്തിടെ നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഇന്ത്യന്‍ എംബസി.
അകാരണമായി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ നടന്നതോടെ ഡബ്ലിനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. ഒറ്റപ്പെട്ട ഇടങ്ങള്‍ ഒഴിവാക്കാനും, ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു.
നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യക്കാർക്ക് നേരെ അയർലണ്ടിൽ ഉണ്ടായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയംകാരുടെ ആറ് വയസുകാരിയായ മകള്‍ക്കു നേരെ ഡബ്ലിനില്‍ തന്നെ അതിക്രൂരമായ വംശീയ ആക്രമണം നടന്നത്.
ഒരു സംഘം ആണ്‍കുട്ടികള്‍ ഈ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും സൈക്കിള്‍ ഉപയോഗിച്ച് കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ ഇടിക്കുകയും ചെയ്തിരുന്നു.
ജൂലൈ 19ന് ഇന്ത്യയില്‍ നിന്നുള്ള 40-കാരനായ ആമസോണ്‍ ജീവനക്കാരന് നേരെ ഡബ്ലിനില്‍ ഗുരുതരമായ മറ്റൊരു അക്രമം അരങ്ങേറി. മറ്റൊരു സംഭവത്തില്‍ ഡബ്ലിന്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഒരു 32-കാരന്‍ അക്രമിക്കപ്പെട്ടു.
കഴിഞ്ഞ 22 ദിവസത്തിനിടെ ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് പ്രദേശങ്ങളില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് നടന്ന അഞ്ച് പ്രധാന ആക്രമണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ ഇതേ വരെ പ്രതികളായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇതിനിടെ, ഇന്ത്യന്‍ സമൂഹത്തിന് നേരെ നടന്ന അക്രമങ്ങളെ തള്ളിപ്പറയുകയാണ് ഐറിഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സ്.
അന്ത്യന്തം നിന്ദ്യവും, രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ് ഈ അക്രമങ്ങളെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.
ഇന്ത്യന്‍ സമൂഹം ഐറിഷ് ജീവിതത്തിന് നല്‍കിയ മഹത്തായ സംഭാവനകളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം അക്രമങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.
ഇന്ത്യന്‍ വംശജര്‍ക്കെതിരായി നടന്ന ഗുരുതരമായ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസം രംഗത്തുവന്നിരുന്നു.
ആക്രമണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ സമൂഹത്തിന് ശക്തമായ പിന്തുണ നല്‍കുമെന്നും സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കി.