മനുഷ്യസ്നേഹത്തിന്റെ അപൂർവ്വ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഡ്രൈവർ
ടൊറന്റോ: കനത്ത ശീതകാലവും മഞ്ഞുവീഴ്ചയും മൂലം ജീവിതം തന്നെ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ കാനഡയിലെ കാൽഗറിയിൽ കഴിഞ്ഞ ശനിയാഴ്ച മനുഷ്യസ്നേഹത്തിന്റെ ഒരു അപൂർവ അനുഭവമാണ് അരങ്ങേറിയത്.
ഇന്ത്യൻ വംശജനായ കാർ ഡ്രൈവർ ഹർദീപ് സിങിന്റെ സമയോചിത ഇടപെടലാണ് അമ്മയുടെയും നവജാത ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ നിർണായകമായത്.
ശനിയാഴ്ച വൈകുന്നേരം ഹർദീപ് സിങിന് ഒരു അടിയന്തര ഫോൺ കോൾ ലഭിച്ചു. എത്രയും പെട്ടെന്ന് എത്തണം, ആശുപത്രിയിലേക്ക് പോവണമെന്നാണ് വിളിച്ചയാൾ ആവശ്യപ്പെട്ടത്.
ആശുപത്രിയുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യമാണ് എന്നറിഞ്ഞതോടെ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് ഹർദീപ് യാത്ര തിരിച്ചു.
മനുഷ്യസ്നേഹത്തിന്റെ ഒരു അപൂർവ്വ അനുഭവം പങ്കുവച്ച് ഇന്ത്യൻ ഡ്രൈവർ
മഞ്ഞുവീണു വഴുക്കുന്ന റോഡും മൈനസ് 21 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയും യാത്രയെ അതീവ അപകടകരമാക്കിയിരുന്നു.
നിശ്ചിത സ്ഥലത്തെത്തിയപ്പോൾ ഒരു യുവാവിനെയും ഗർഭിണിയായ അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയുമാണ് ഹർദീപ് കണ്ടത്. ഇരുവരെയും വാഹനത്തിൽ കയറ്റിയതോടെ ആശുപത്രിയിലേക്കുള്ള ദീർഘമായ യാത്ര ആരംഭിച്ചു.
യാത്ര തുടങ്ങി നിമിഷങ്ങൾക്കകം തന്നെ സ്ത്രീക്ക് പ്രസവവേദന ശക്തമായതായി വ്യക്തമായി. യാത്രയിലുടനീളം കാറിനുള്ളിൽ മുഴങ്ങിയത് ഗർഭിണിയുടെ കരച്ചിലും വേദനാഭരിതമായ ശബ്ദങ്ങളുമായിരുന്നു.
അരമണിക്കൂറിലേറെ നീണ്ട യാത്ര പൂർത്തിയാവാൻ തൊട്ടുമുമ്പ്, കാറിന്റെ പിൻസീറ്റിൽ നിന്ന് പെട്ടെന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു.
ഗർഭിണി കാറിനുള്ളിൽ തന്നെ പ്രസവിച്ചുവെന്ന തിരിച്ചറിവാണ് ആ നിമിഷം ഹർദീപിനെ ഞെട്ടിച്ചത്. ഒരു നിമിഷം പോലും വൈകാതെ അദ്ദേഹം വാഹനം ആശുപത്രിയിലേക്ക് പാഞ്ഞോടിച്ചു.
ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ ഡോക്ടർമാർ ആവശ്യമായ ചികിത്സ നൽകി. അമ്മയും പെൺകുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പിന്നീട് അറിയിച്ചു.
പിൻസീറ്റിൽ നിന്ന് കുഞ്ഞിന്റെ ആദ്യ കരച്ചിൽ കേട്ട നിമിഷം അനുഭവിച്ച ആശ്വാസവും സന്തോഷവും വാക്കുകളിൽ വിവരിക്കാനാവില്ലെന്ന് ഹർദീപ് സിങ് പറഞ്ഞു.
കനഡ മാധ്യമമായ ഗ്ലോബൽ ന്യൂസ്ിനോട് സംസാരിക്കവെ, “പ്രസവ വേദനയിൽ പുളഞ്ഞ സ്ത്രീയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ അപ്പോൾ എനിക്ക് ഉണ്ടായിരുന്നുള്ളു.
ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നാണ്” എന്നും ഹർദീപ് കൂട്ടിച്ചേർത്തു.









