കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്കുനേരേ വംശീയാധിക്ഷേപം
വാഹനത്തിന് കേടുപാടുണ്ടാക്കിയത് ചോദ്യം ചെയ്തതിന് കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്കുനേരേ വംശീയാധിക്ഷേപം. ഇന്ത്യന്‍ ദമ്പതിമാരെ മൂന്നംഗസംഘം ആണ് വംശീയമായി അധിക്ഷേപിച്ചത്.
ജൂലായ് 29-ന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇതിനുപുറമേ അസഭ്യവര്‍ഷവും നടത്തി.
വാഹനം തട്ടിയതിനെ ദമ്പതിമാര്‍ ചോദ്യംചെയ്തതോടെ പിക്കപ്പ് ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കള്‍ ദമ്പതിമാര്‍ക്ക് നേരേ തിരിയുകയായിരുന്നു. വംശീയമായി അധിക്ഷേപിച്ച ഇവര്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ഇതിനുപുറമേ കേട്ടാലറയ്ക്കുന്ന അശ്ലീല പദപ്രയോഗങ്ങളും യുവാക്കൾ നടത്തി. വംശീയാക്രമണം സംബന്ധിച്ച കാര്യം കോടതിയില്‍ അവതരിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍, വംശീയാക്രമണമാണെന്നാണ് പറയുന്നതെങ്കിലും ഇതുസംബന്ധിച്ച് പ്രത്യേക വകുപ്പുകളൊന്നും കനേഡിയന്‍ നിയമത്തിലില്ല. സംഭവത്തില്‍ 18 വയസ്സുകാരനായ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
തസ്കരവീരാ, നീ കവർന്നത് സൗമ്യയുടെ സ്വപ്നങ്ങളാണ്; മോഷണം പോയത് കാനഡയില്‍ ജോലിക്ക് പോകാന്‍ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപ
കോട്ടയം: ചങ്ങനാശേരിയില്‍ കള്ളൻ കവർന്നത് സൗമ്യയുടെ സ്വപ്‌നങ്ങളും. പുതുപ്പറമ്പില്‍ ജോസി വര്‍ഗീസിന്റെ ഭാര്യ സൗമ്യ കാനഡയില്‍ ജോലിക്ക് പോകാന്‍ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയാണ് മോഷണം പോയത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവന്‍ സ്വര്‍ണവുമാണ് കാണാതായത്.സൗമ്യ നഴ്‌സിങ് ജോലിക്കായി കാനഡയിലേക്കു പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മോഷണം.
വിമാന ടിക്കറ്റിനും മറ്റു ചെലവുകള്‍ക്കുമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന രൂപയാണു കവര്‍ന്നത്. സമീപത്തെ 4 വീടുകളിലും മോഷണശ്രമമുണ്ടായി.
ഒരു വീട്ടിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷ്ടിച്ചു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു.
പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സര്‍ട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കടമാഞ്ചിറ ക്രൈസ്റ്റ് നഗര്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പില്‍ ജോസി വര്‍ഗീസിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണു സംഭവം.
സൗമ്യയും പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളും മാത്രമാണു മോഷണം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
വീടിന്റെ പിന്നിലെ വാതില്‍ ആയുധം ഉപയോഗിച്ചു തകര്‍ത്താണു മോഷ്ടാക്കള്‍ കയറിയതെന്നു പൊലീസ് പറഞ്ഞു. ജോലിക്കു ശേഷം ഭര്‍ത്താവ് ജോസി രാവിലെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും വിളിച്ചുണര്‍ത്തിയപ്പോഴാണു മോഷണം നടന്നെന്ന് അറിയുന്നത്.
കഴിഞ്ഞ ദിവസമാണു സൗമ്യയ്ക്കു കാനഡയിലേക്ക് വിസ ലഭിച്ചത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടുപേരുടെ ദൃശ്യങ്ങള്‍ പുലര്‍ച്ചെ 2നു ശേഷം പതിഞ്ഞതായി പൊലീസ് പറയുന്നു.