പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ കപ്പൽ പിന്തുടർന്ന് പിടികൂടി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഇന്ത്യ- പാക് സമുദ്ര അതിർത്തിയിലാണ് നാടകീയ സംഭവങ്ങൾ. പാക് മാരി ടൈം സെക്യൂരിറ്റി കപ്പലിനെ പിന്തുടർന്ന് വളഞ്ഞ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുകയായിരുന്നു. Indian Coast Guard released Indian fishermen who were detained by Pakistan
ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. പാക്കിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി കപ്പൽ പിഎംഎസ് നുസ്രത്തിനെയാണ് രണ്ടു മണിക്കൂറോളം പിന്തുടർന്ന് പാക്കിസ്ഥാൻ സമുദ്ര അതിർത്തിക്ക് സമീപത്ത് വച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞത്.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊണ്ടുപോകാൻ പാക്കിസ്ഥാൻ കപ്പലിനെ അനുവദിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മത്സ്യബന്ധന നിരോധന മേഖലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡിന് അപായ സിഗ്നൽ ലഭിച്ചതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മറ്റൊരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ കാൽ ഭൈരവിനെ പാക് മാരി ടൈം സെക്യൂരിറ്റി കപ്പൽ തടഞ്ഞുവെന്നും അതിൽ ഉണ്ടായിരുന്ന ഏഴ് ഇന്ത്യൻ ജീവനക്കാരെ പിടികൂടിയതായും വിവരം ലഭിക്കുകയായിരുന്നു. സംഘർഷത്തിനിടെ മത്സ്യത്തൊഴിലാളികളുടെ ബോട്ട് നശിച്ചു.