രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്കും രവീന്ദ്ര ജഡേജയ്ക്കും സെഞ്ചുറി. 157 പന്തുകളിൽ നിന്നാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിതിന്റെ കരിയറിലെ 11–ാം ടെസ്റ്റ് സെഞ്ചുറി നേട്ടമാണിത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീണ ഇന്ത്യയെ രോഹിത്- ജഡേജ കൂട്ടുക്കെട്ട് ഭേദപ്പെട്ട സ്‌കോറിൽ എത്തിക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ സർഫറാസ് ഖാൻ 66 പന്തിൽ 62 റൺസ് നേടി.
ഇന്ത്യയ്ക്ക് 8.5 ഓവറിൽ 33 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാൾ (10 പന്തിൽ 10), ശുഭ്മൻ ഗിൽ (പൂജ്യം), രജത് പട്ടീദാർ (15 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായത്. സ്കോർ 22 ൽ നിൽക്കെ മാർക് വുഡിന്റെ പന്തിൽ ജോ റൂട്ട് ക്യാച്ചെടുത്ത് ജയ്സ്വാളിനെ പുറത്താക്കി. മാർക് വുഡിന്റെ പന്തിൽ തന്നെ ശുഭ്മൻ ഗില്ലും പൂജ്യത്തിനു പുറത്തായി. ഗില്ലിനെ മാർക് വുഡ് വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈകളിലെത്തിച്ചു. രജത് പട്ടീദാറിനും തിളങ്ങാൻ സാധിച്ചില്ല. സ്പിന്നർ ടോം ഹാർട്‌ലി രജത്തിന്റെ വിക്കറ്റ് എടുത്തു.
വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലും സർഫറാസ് ഖാനൊപ്പം ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്നുണ്ട്. അതേസമയം മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കലിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരും ടീമിലേക്കു മടങ്ങിയെത്തി. ഇംഗ്ലണ്ട് ടീമിൽ സ്പിന്നർ ശുഐബ് ബഷീറിനു പകരം പേസർ മാർക് വുഡ് മടങ്ങിയെത്തി.
Read Also: ട്വന്റി 20 ലോകകപ്പ്; ഇന്ത്യൻ താരങ്ങളെ അമേരിക്കയിലേക്ക് നേരത്തെ അയക്കാൻ ബിസിസിഐ