ഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്ഥാനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. നിയന്ത്രണ രേഖയിലെ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ എല്ലാ മേഖലകളിലും ശക്തമായ പ്രതിരോധമാണ് ഇന്ത്യ തീർത്തിരിക്കുന്നത്.
ചെനാബ് നദിയിലുളള സലാൽ ഡാം ഇന്ന് മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നു വിട്ടു. സലാൽ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ത്യ മുന്നറിയിപ്പില്ലാതെ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയിൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ ജലനിരപ്പ് ഉയരുകയാണ്.
ഇത് നിയന്ത്രിക്കുന്നതിനായാണ് സലാൽ അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. അതേസമയം, ഇന്ത്യ ഡാമിന്റെ ഷട്ടർ തുറന്നുവിട്ടത് പാകിസ്താന് കടുത്ത ആശങ്കയുയർത്തിയിട്ടുണ്ട്. ഇതോടെ പാകിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങൾ വെളളപ്പൊക്ക ഭീതിയിലായതായാണ് റഇപ്പോർട്ട്. ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന പ്രധാന നദികളിലൊന്നാണ് ചെനാബ്.
ഔദ്യോഗികമായി മുന്നറിയിപ്പ് നൽകാതെയാണ് ഇന്ത്യ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. പഹൽഗാമിൽ ഭീകരാക്രമണം നടന്നതിനു പിന്നാലെ പാകിസ്താനുമായുളള സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു.
അതിനുപിന്നാലെ പാകിസ്താനിലേക്കുളള ജലമൊഴുക്ക് തടയാനുളള ശക്തമായ നടപടികളും ഇന്ത്യ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചെനാബ് നദിയിലെ ബഗ് ലിഹർ ഡാമിന്റെയും സലാൽ ഡാമിന്റെയും ഷട്ടറുകൾ ഇന്ത്യ പൂർണമായും അടച്ചിട്ടിരുന്നു. ഇന്ത്യയുടെ ഇത്തരത്തിലുള്ള ജലയുദ്ധം പാകിസ്താനിലെ കർഷകരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, നിയന്ത്രണരേഖയിൽ ഇപ്പോഴും പാക് പ്രകോപനം തുടരുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. എന്നാൽ സംഭവത്തിൽ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
കർണയിലെ ജനവാസമേഖലയിലും പാക് വെടിവയ്പ്പുണ്ടായതായിസ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് ഉടൻ രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. പാക് പ്രകോപനമുണ്ടായാൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്നാണ് മുന്നറിയിപ്പ്.