തിരുവനന്തപുരം ∙ നിലവിൽ കേരളത്തിലുള്ളത് 102 പാക്കിസ്ഥാനി പൗരൻമാർ. ഇതിൽ പകുതിയലധികം പേരും ചികിത്സാ സംബന്ധമായ മെഡിക്കൽ വീസയിൽ എത്തിയവരാണ്.
‘കുറച്ചുപേർ വ്യാപാര ആവശ്യങ്ങൾക്കെത്തിയവരാണ്. മെഡിക്കൽ വീസയിലെത്തിയവർ ഈ മാസം 29നും മറ്റുള്ളവർ 27നും മുൻപും രാജ്യം വിടണമെന്ന കർശന നിർദേശമാണു നൽകിയിട്ടുള്ളത്.
ഇത് വിദേശകാര്യ മന്ത്രാലയം പാക്ക് പൗരൻമാരെ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിലുള്ള ഇരുനൂറോളം പാക്കിസ്ഥാൻ പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികളും തുടങ്ങി.
പാക്കിസ്ഥാൻ പൗരർക്കുള്ള എല്ലാത്തരം വീസ സേവനങ്ങളും ഇന്ത്യ സസ്പെൻഡ് ചെയ്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു പുതിയ തീരുമാനം.
വിദ്യാർഥി വീസയിലും മെഡിക്കൽ വീസയിലും എത്തിയവർ ഉൾപ്പെടെ ഉടൻ മടങ്ങണം. പാക്കിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്കും നിർദേശമുണ്ട്.
പാക്ക് പൗരർക്കു നിലവിൽ അനുവദിച്ച എല്ലാ വീസകളുടെയും കാലാവധി ഈ മാസം 27നു കഴിഞ്ഞതായി കണക്കാക്കും എന്നാൽ മെഡിക്കൽ വീസ ലഭിച്ചവർക്കു മടങ്ങാൻ 29 വരെ സമയമുണ്ട്. ഹിന്ദുക്കളായ പാക്ക് പൗരർക്കുള്ള ദീർഘകാല വീസയ്ക്കു മാത്രം നിലവിൽവിലക്കില്ല.